തൊടുപുഴ: ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു എന്ന പത്താം ക്‌ളാസുകാരൻ വളർത്തിയ പശുവും കിടാവും മൂരിയും ഉൾപ്പടെ 13 കന്നുകാലികൾ കൂട്ടത്തോടെ ചത്തതിന് പിന്നിൽ കപ്പത്തൊലിയിലെ സയനൈഡ് വിഷമാണെന്ന മൃഗസംരക്ഷണ വകുപ്പിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് തള്ളി കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ (സിടിസിആർഐ) ശാസ്‌ത്രജ്‌ഞർ.
കപ്പത്തൊലി കഴിക്കുന്നതിലൂടെ പശുക്കളുടെ ജീവൻ നഷ്‌ടമാകാനുള്ള സാധ്യത താരതമ്യേന കുറവാണെന്നാണ് സിടിസിആർഐ ഡയറക്‌ടർ ഡോ. ജി ബൈജുവിന്റെ വിശദീകരണം. എന്നാൽ, കന്നുകുട്ടിക്ക് ആദ്യമായി വൻതോതിൽ കപ്പത്തൊലി നൽകിയാൽ സ്‌ഥിതി ഗുരുതരമാകാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിൽ മുഖ്യമായും കൃഷി ചെയ്യുന്ന കപ്പ ഇനങ്ങളിൽ 250 മുതൽ 300 മില്ലിഗ്രാം വരെ സൈനോ ഗ്ളൂക്കോസൈഡ് അടങ്ങിയിട്ടുണ്ട്. ഇത്തരം കിഴങ്ങ് കേരളത്തിലേക്ക് വൻതോതിൽ എത്തുന്നുണ്ട്. ഇത് ഹാനികരമാണ്. എന്നാൽ, കേരളത്തിൽ ഉണ്ടാക്കുന്ന കപ്പയിൽ ഒരു ഗ്രാം കിഴങ്ങിൽ 50 മൈക്രോ ഗ്രാമിൽ താഴെ മാത്രമേ സൈനോ ഗ്ളൂക്കോസൈഡ് അടങ്ങിയിട്ടുള്ളൂവെന്നും ഡോ. ജി ബൈജു വ്യക്‌തമാക്കി.
ഞായറാഴ്‌ച രാത്രി എട്ടരയോടെയാണ് കന്നുകാലികൾക്ക് കപ്പത്തൊണ്ട് തീറ്റയായി നൽകിയത്. അരമണിക്കൂറിനുള്ളിൽ കന്നുകാലികൾ തൊഴുത്തിൽ തളർന്നു വീണു. പരവേശം കാണിച്ച കന്നുകാലികളെ തൊഴുത്തിൽ നിന്ന് അഴിച്ചുവിട്ടു. ഇറങ്ങിയോടിയവ സമീപത്തെ റബർ മരങ്ങളുടെ ചുവട്ടിലും തോട്ടിലും ബാക്കിയുള്ളവ തൊഴുത്തിലുമായി ചത്തുവീണു. രണ്ടു പശുക്കൾ ഗുരുതരവസ്‌ഥയിലുമായി.
തീറ്റയായി നൽകിയ കപ്പത്തൊണ്ടിലെ (കപ്പയുടെ തൊലി) സയനൈഡ് വിഷമാണ് കന്നുകാലികളുടെ മരണകാരണമെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ജെസി സി കാപ്പന്റെ നേതൃത്വത്തിൽ നടത്തിയ പോസ്‌റ്റുമോർട്ടം പരിശോധനയിൽ സ്‌ഥിരീകരിച്ചിരുന്നു. ഹൈഡ്രോ ആസിഡ് കൂടുതലുള്ള കപ്പത്തൊലിയാണ് കന്നുകാലികൾക്ക് കൂടുതലായി നൽകിയതെന്ന് ഇടുക്കി ജില്ലാ മൃഗസംരക്ഷണ വകുപ്പ് പിആർഒ ഡോ. നിഷാന്ത് എം പ്രഭയും അഭിപ്രായപ്പെട്ടിരുന്നു.
Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്