തൊടുപുഴ: അരുമയായ 13 കന്നുകാലികൾ കൺമുന്നിൽ ചത്ത് വീണതിന്റെ സങ്കടക്കടലിൽ നിൽക്കുന്ന മാത്യു ബെന്നിക്ക് ആശ്വാസമായി മന്ത്രിമാർ വീട്ടിലെത്തി. മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അഗസ്‌റ്റിനുമാണ് മാത്യു ബെന്നിയുടെ വീട്ടിലെത്തിയത്. മാത്യുവിന് ഇൻഷുറൻസ് പരിരക്ഷയോടെ അഞ്ചു പശുക്കളെ ഉടൻ കൈമാറുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. ഒരു മാസത്തെ കാലിത്തീറ്റ സൗജന്യമായി നൽകുമെന്നും മന്ത്രി പറഞ്ഞു.
സംഭവിച്ചത് വലിയ ദുരന്തമായാണ് സർക്കാർ കാണുന്നത്, മാത്യുവിനും കുടുംബത്തിനും ഒപ്പമുണ്ട്. അടുത്ത ആഴ്‌ച തന്നെ കുടുംബത്തിന് അഞ്ചു പശുക്കളെ കൈമാറും. മാട്ടുപ്പെട്ടിയിൽ നിന്ന് എത്തിക്കുന്ന നല്ലയിനം പശുക്കളെയാണ് കൈമാറുക. ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും സൗജന്യമായി നൽകും. ഇന്ന് തന്നെ മിൽമ അടിയന്തിര സഹായമായി 45,000 രൂപ കുടുംബത്തിന് കൈമാറും. നാളത്തെ മന്ത്രിസഭാ യോഗത്തിൽ വിഷയം അവതരിപ്പിക്കുമെന്നും, കൂടുതൽ സഹായം മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
അതേസമയം, നടൻ ജയറാമും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ അബ്രഹാം ഓസ്‌ലറിന്റെ അണിയറ പ്രവർത്തകരും സഹായവുമായി മാത്യുവിന്റെ വീട്ടിലെത്തി. മറ്റന്നാൾ നടത്താനിരുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിങ് പരിപാടി വേണ്ടെന്നുവെച്ചു അതിനായി മാറ്റിവെച്ച അഞ്ചുലക്ഷം രൂപ ജയറാം മാത്യുവിന്റെ കുടുംബത്തിന് കൈമാറി.
തൊടുപുഴ വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു എന്ന പത്താം ക്‌ളാസുകാരൻ വളർത്തിയ പശുവും കിടാവും മൂരിയും ഉൾപ്പടെ 13 കന്നുകാലികളാണ് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധ മൂലം ചത്തത്. അമ്മ ഷൈനിയും ചേട്ടൻ ജോർജും അനുജത്തി റോസ്‌മേരിയും ഉൾപ്പെട്ട നാലംഗ കുടുംബത്തിന്റെ ഏക ഉപജീവന മാർഗമായിരുന്നു ഈ കന്നുകാലികൾ.
മൂന്ന് വർഷം മുൻപ് പിതാവ് ബെന്നിയുടെ മരണശേഷമാണ് മാത്യു കന്നുകാലികളുടെ പരിപാലനം ഏറ്റെടുത്തത്. തീറ്റയായി നൽകിയ കപ്പത്തൊണ്ടിലെ (കപ്പയുടെ തൊലി) സയനൈഡ് വിഷമാണ് കന്നുകാലികളുടെ മരണകാരണമെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ജെസി സി കാപ്പന്റെ നേതൃത്വത്തിൽ നടത്തിയ പോസ്‌റ്റുമോർട്ടം പരിശോധനയിൽ സ്‌ഥിരീകരിച്ചിരുന്നു.
Most Read| പാകിസ്‌ഥാൻ പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഹിന്ദു യുവതി; ചരിത്രത്തിലാദ്യം