കൊല്ലം: 62ആമത് സംസ്‌ഥാന സ്‌കൂള്‍ കലോൽസവ കിരീടം 952 പോയന്റോടെ കണ്ണൂർ വിദ്യാഭ്യാസ ജില്ല സ്വന്തമാക്കി. മലബാറിൽ നിന്നുള്ള കോഴിക്കോടും പാലക്കാടുമാണ് രണ്ടും മൂന്നും സ്‌ഥാനങ്ങൾ സ്വന്തമാക്കിയത്. 949 പോയന്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്‌ഥാനത്ത്. 938 പോയന്റോടെ പാലക്കാട് മൂന്നാം സ്‌ഥാനത്തും 925 പോയന്റോടെ തൃശൂര്‍ നാലാം സ്‌ഥാനത്തുമെത്തി.
അലകടലായെത്തിയ ജനസാഗരത്തെ സാക്ഷിയാക്കി കലോൽസവ കിരീടം കണ്ണൂർ ജില്ലക്ക് സമ്മാനിച്ചത് നടൻ മമ്മൂട്ടിയാണ്. 23 വര്‍ഷത്തിന് ശേഷമാണ് കണ്ണൂരിലേക്ക് സ്വര്‍ണക്കപ്പെത്തുന്നത്. 1960, 1997, 1998, 2000 വര്‍ഷങ്ങളിലാണ് ഇതിന് മുന്‍പ് കണ്ണൂര്‍ ഒന്നാം സ്‌ഥാനത്തെത്തിയത്. ആദ്യ നാല് ദിവസവും കണ്ണൂർ ഒന്നാം സ്‌ഥാനം നിലനിർത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് സമ്മാന വിതരണ സമ്മേളനം ഉൽഘാടനം ചെയ്‌തത്.
കൊല്ലം ആശ്രാമം മൈതാനത്തെ മുഖ്യവേദിയിലാണ് സംസ്‌ഥാന സ്‌കൂള്‍ കലോൽസവത്തിന് തിരിതെളിഞ്ഞത്. മുഖ്യന്ത്രി പിണറായി വിജയന്‍ നിലവിളക്ക് കൊളുത്തിയാണ് കലോൽസവം ഉൽഘാടനം ചെയ്‌തത്.
ക്ഷേത്രകലകൾ, മാപ്പിളപ്പാട്ട് തുടങ്ങി കേരളത്തിലെ എല്ലാത്തരം കലകളും യാതൊരു വിവേചനവുമില്ലാതെ സമ്മേളിക്കുന്നതാണു സ്‌കൂൾ കലോൽസവമെന്നും ചെറുപ്പത്തിൽതന്നെ കുട്ടികളുടെ മനസിലേക്ക് അനാവശ്യ ചിന്തകളില്ലാതെ, വിവേചനവും വേർതിരിവുകളുമില്ലാതെ, കൂടെയുള്ളതു സുഹൃത്താണ്, സഹപാഠിയാണ് എന്ന ബോധ്യത്തോടെയാണ് ഇവിടെ പരിപാടികൾ അവതരിപ്പിക്കുന്നതെന്നും സമാപന വേദിയിൽ മുഖ്യാതിഥി മമ്മൂട്ടി പറഞ്ഞു.
കലോൽസവത്തിനു ഭക്ഷണം തയാറാക്കിയ പഴയിടം മോഹനൻ നമ്പൂതിരി ഉൾപ്പെടെയുള്ളവരെ വേദിയിൽ ആദരിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, ജിആർ അനിൽ, ജെ ചിഞ്ചുറാണി, എംഎൽഎമാരായ എം മുകേഷ്, എം നൗഷാദ്, പിസി വിഷ്‌ണുനാഥ്, പിഎസ് സുപാൽ, കോവൂർ കുഞ്ഞുമോൻ, മേയർ പ്രസന്ന ഏണസ്‌റ്റ്, കളക്‌ടർ എൻ ദേവിദാസ്, പൊതു വിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു. 5 ദിവസം നീണ്ട കലാമാമാങ്കത്തിൽ 24 വേദികളിലെ 239 ഇനങ്ങളിലായി 12,217 കുട്ടികളാണു മൽസരിച്ചത്.
NATIONAL | ക്ഷേത്രത്തിലേക്ക് പോകുന്നത് രാഷ്‌ട്രീയ ചടങ്ങിനല്ല: ശശി തരൂർ