ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഖത്തറിൽ തടവിൽ കഴിയുന്ന എട്ടു ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥർക്ക് അപ്പീൽ നൽകാൻ 60 ദിവസം സമയം അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. ഇവരുടെ വധശിക്ഷ റദ്ദാക്കിയ ഖത്തർ കോടതി, പല കാലയളവിലുള്ള ജയിൽ ശിക്ഷയാണ് ഇവർക്ക് വിധിച്ചിരിക്കുന്നത്. ഇതിനെതിരെ ഉയർന്ന കോടതിയെ സമീപിക്കാൻ 60 ദിവസം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
ഒക്‌ടോബറിലാണ് ഖത്തറിലെ വിചാരണ കോടതി എട്ടു പേർക്ക് വധശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ട മുൻ നാവികരുടെ കുടുംബം നൽകിയ അപ്പീൽ പരിഗണിച്ചു ഡിസംബർ 28ന് കോടതി ഇവരുടെ വധശിക്ഷ റദ്ദാക്കി. പകരം ഓരോരുത്തർക്കും വ്യത്യസ്‌ത കാലയളവിലുള്ള ജയിൽ ശിക്ഷയാണ് വിധിച്ചത്. ഇന്ത്യൻ പൗരൻമാർക്ക് എതിരായ ശിക്ഷാ വിധിയുടെ പകർപ്പ് അവരുടെ അഭിഭാഷക സംഘത്തിന് ലഭിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വക്‌താവ് രൺധിർ ജെയ്സ്വാൾ പറഞ്ഞു.
എന്നാൽ, അത് രഹസ്യ രേഖയാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്‌ഥർക്ക് മൂന്ന് മുതൽ 25 വർഷം വരെ തടവ് ശിക്ഷ നൽകിയതെന്നാണ് റിപ്പോർട്. ഖത്തറിലെ പരമോന്നത കോടതിയിലാണ് ഇനി അപ്പീൽ നൽകാനുള്ളത്. ഇതിന് കോടതി 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അഭിഭാഷക സംഘമാണ് അടുത്ത നടപടികൾ കൈക്കൊള്ളേണ്ടത്.
ദോഹയിലെ അൽ ദഹ്റ ഗ്ളോബൽ ടെക്‌നോളജീസ് കമ്പനി ഉദ്യോഗസ്‌ഥരായ എട്ടു പേർക്കാണ് ഖത്തറിൽ വധശിക്ഷ വിധിച്ചിരുന്നത്. ഇതിൽ ഒരാൾ മലയാളിയാണ്. മുൻ ഉന്നത നാവിക ഉദ്യോഗസ്‌ഥരാണ് ഇവർ. ഒരു വർഷമായി ഇവർ തടവിലാണ്. കഴിഞ്ഞ വർഷം ഓഗസ്‌റ്റ് 30ന് അർധരാത്രിയിലാണ് ഖത്തർ സുരക്ഷാസേന ഒരു മലയാളിയടക്കം എട്ടുപേരെ അറസ്‌റ്റ് ചെയ്‌തത്. ഒക്‌ടോബർ മൂന്നിന് ഇന്ത്യയുടെ കോൺസൽ അധികൃതരുടെ സന്ദർശനത്തിന് ശേഷമാണ് എട്ടുപേരും ഏകാന്ത തടവിലാണെന്ന വിവരം പുറത്തറിയുന്നത്.
തിരുവനന്തപുരം സ്വദേശിയെന്ന് കരുതുന്ന രാഗേഷ് ഗോപകുമാർ, പൂർണേന്ദു തിവാരി, നവതേജ് സിങ് ഗിൽ, ബീരേന്ദ്ര കുമാർ വർമ, സൗരഭ് വസിഷ്‌ട്, അമിത് നാഗ്‌പാൽ, സുഗുനകർ പകാല, സഞ്‌ജീവ് ഗുപ്‌ത എന്നിവർക്കാണ് കോർട്ട് ഓഫ് ഫസ്‌റ്റ് ഇൻസ്‌റ്റൻസ് വധശിക്ഷ വിധിച്ചത്. ഖത്തർ നാവികസേനയ്‌ക്ക് ഇറ്റാലിയൻ കമ്പനി ഫിൻസാന്റിയറി നിർമിക്കുന്ന അന്തർവാഹിനി സംബന്ധിച്ച വിവരങ്ങൾ ഇസ്രയേലിന് ചോർത്തി കൊടുത്തുവെന്നാണ് ഇവർക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റം.
Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്