കാസർഗോഡ്: കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്ക് വീഴ്‌ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്. ഭക്ഷ്യവിഷബാധയുമായി രണ്ടുതവണ ചികിൽസ തേടിയിട്ടും ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിന്റെ വിവരം അറിയിച്ചില്ലെന്നാണ് ഇന്റലിജൻസ് റിപ്പോർട്. സംഭവത്തിൽ ഭക്ഷ്യവിഷബാത സംബന്ധിച്ച പരാമർശം ഇല്ലാതെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രാഥമിക റിപ്പോർട് പുറത്തുവന്നത്.
രാസപരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം ഇക്കാര്യത്തിൽ വ്യക്‌തത വരുത്തുമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിശദീകരണം. വിദഗ്‌ധ പരിശോധനക്കായി മരിച്ച അഞ്‌ജുശ്രി പാർവതിയുടെ ആന്തരിക അവയവങ്ങൾ ഫോറൻസിക് ലാബിലേക്ക് അയക്കും. അഞ്‌ജുശ്രിയുടെ മരണത്തിൽ ഭക്ഷ്യസുരക്ഷ കമ്മിഷണർ ഇന്നോ നാളെയോ സർക്കാരിന് റിപ്പോർട് നൽകും.
മംഗലാപുരം ആശുപത്രിയിൽ നിന്നുള്ള ചികിൽസാ വിവരങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് തേടി. അൽ റൊമാൻസിയ ഹോട്ടലിൽ ഒരു മാസം മുൻപ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. അന്ന് കാര്യമായ പ്രശ്‌നങ്ങൾ കണ്ടെത്തിയിരുന്നില്ല. സംസ്‌ഥാനത്തെ ഹോട്ടലുകളിൽ ഇന്നും പരിശോധന നടത്തും. ഒരു ജില്ലയിൽ ഒരു സ്‌ക്വാഡ് വീതമാണ് പരിശോധന നടത്തുന്നത്.
അതേസമയം, അഞ്‌ജുശ്രീയുടെ മരണത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എംവി രാംദാസ് പ്രാഥമിക റിപ്പോർട് നൽകി. സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ്‍ഫക്ഷൻ സിൻഡ്രോം മൂലമാണ് മരണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്‌ടർക്ക് റിപ്പോർട് നൽകിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ വ്യക്‌തമാകുന്നതിന് വിശദമായ പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിക്കേണ്ടതുണ്ടെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
അഞ്‌ജുശ്രിയും അമ്മയും അനുജനും ബന്ധുവായ പെൺകുട്ടിയും കൂടി കുഴിമന്തി, ചിക്കൻ 65, ഗ്രീൻ ചട്‌നി, മയോണൈസ് എന്നിവ അൽ റൊമാൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈൻ ആയി ഓർഡർ ചെയ്‌ത് കഴിച്ചുവെന്നാണ് റിപ്പോർട്. കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് അഞ്‌ജുശ്രിക്ക് ശാരീരിക അസ്വസ്‌ഥതകൾ ആരംഭിച്ചത്. ഗുരുതരാവസ്‌ഥയിലായ പെൺകുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
അതേസമയം, ഭക്ഷ്യവിഷബാധയേറ്റ് ഒരാഴ്‌ചക്കിടെ സംസ്‌ഥാനത്ത് രണ്ടു ജീവനുകൾ പൊളിഞ്ഞ സാഹചര്യത്തിൽ സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി മുൻ സംസ്‌ഥാന വക്‌താവ് സന്ദീപ് ജി വാര്യർ രംഗത്തെത്തി. പിണറായി വിജയന്റെ ഏഴ് വർഷത്തെ ഭരണം ചുരണ്ടി ചുരണ്ടി കേരളത്തെ മാംസം തീരാറായ ഷവർമ കമ്പി പോലെ ആക്കിയിട്ടുണ്ടെന്ന് സന്ദീപ് ജി വാര്യർ പറഞ്ഞു.
കുഴിമന്തി കഴിച്ചവർ നേരെ കുഴിയിലേക്ക് പോകുന്ന നാടായി കേരളം. വൃത്തിയുള്ള ഭക്ഷണം ലഭിക്കാത്ത, വിശ്വസിച്ചു കഴിക്കാൻ പറ്റാത്ത നാടായി കേരളമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നാടൊട്ടുക്ക് കടം വാങ്ങി മൂക്കറ്റം കടത്തിൽ മുങ്ങിയ സംസ്‌ഥാനം, കടം വാങ്ങാൻ മാത്രം കടലാസ് കമ്പനി, പ്രത്യേകിച്ചൊരു പണിയും ചെയ്യാത്ത യുവജന കമ്മീഷൻ അധ്യക്ഷക്ക് ഒരു ലക്ഷം രൂപ ശമ്പളം, തകർന്ന കാർഷിക മേഖല. രൂക്ഷമായ വിലക്കയറ്റം. പക്ഷെ ആസ്‌ഥാന കമ്മി വിദൂഷകർക്ക് ആകെ പരാതി കലോൽസവത്തിൽ കാളയിറച്ചി വിളമ്പാത്തതാണെന്നും അദ്ദേഹം പരിഹസിച്ചു.
Most Read: കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്‌ഥിതിയിൽ ആക്കണം; കേന്ദ്രത്തിന് നിവേദനം