തിരുവനന്തപുരം: 15ആം നിയമസഭയുടെ സ്‌പീക്കർ സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. ഇടതുപക്ഷ സ്‌ഥാനാർഥിയായി തൃത്താല എംഎൽഎ എംബി രാജേഷും യുഡിഎഫ് പ്രതിനിധിയായി കുണ്ടറയിൽ നിന്നുള്ള എംഎൽഎ പിസി വിഷ്‌ണുനാഥുമാണ് മൽസര രംഗത്തുള്ളത്.
രാവിലെ ഒൻപത് മണിക്കാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പറിലാണ് അംഗങ്ങൾ വോട്ട് ചെയ്യേണ്ടത്. പതിനൊന്നരയോടെ വോട്ടെണ്ണൽ തുടങ്ങും. കേരള നിയമസഭയുടെ 23ആമത് സ്‌പീക്കറെയാണ് തിരഞ്ഞെടുക്കന്നത്. ഡെപ്യൂട്ടി സ്‌പീക്കർ തിരഞ്ഞെടുപ്പ് പിന്നീട് നടക്കും.
നിയമസഭയിൽ 99 എംഎൽഎമാരുടെ പിന്തുണയുള്ള എംബി രാജേഷിനെ പരാജയപ്പെടുത്താൻ യുഡിഎഫിന് കഴിയില്ലെങ്കിലും രാഷ്‌ട്രീയ പോരാട്ടത്തിൽ ഒട്ടും പിന്നോട്ട് പോകേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് സ്‌പീക്കർ തിരഞ്ഞെടുപ്പിൽ പിസി വിഷ്‌ണുനാഥിനെ മൽസരിപ്പിക്കാനുള്ള നീക്കം.
ഇന്നലെ എംഎൽഎമാരുടെ സത്യപ്രതിജ്‌ഞയോടെയാണ് 15ആം കേരള നിയമസഭാ സമ്മേളനത്തിന് തുടക്കമായത്. എംഎൽഎമാർ പ്രോടേം സ്‌പീക്കർ പിടിഎ റഹീമിന് മുമ്പിൽ സത്യപ്രതിജ്‌ഞ ചെയ്‌തു. ജൂൺ 14 വരെ നീളുന്ന ആദ്യ സഭാ സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗം ഈ മാസം 28 നാണ്. ജൂൺ നാലാം തീയതിയായിരിക്കും പുതിയ ബജറ്റ് അവതരിപ്പിക്കുക.
Most Read: ലക്ഷദ്വീപ് വിഷയം വൈകാരികമല്ല; ദ്വീപ് എംപി മുഹമ്മദ് ഫൈസൽ യാഥാർഥ്യങ്ങൾ വിവരിക്കുന്നു