ഡെൽഹി: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ സ്‌പൈസ് ജെറ്റ് വിമാനം സർവീസ് നടത്തും. ഒരു വിമാനം ഹംഗറിയിലെ ബുഡാപെസ്‌റ്റിൽ നിന്ന് സർവീസ് നടത്തും. ബുഡാപെസ്‌റ്റിൽ നിന്ന് പുറപ്പെടുന്ന വിമാനം ജോർജിയ വഴി ഡെൽഹിയിലെത്തും. ഇന്ന് മുതൽ അഞ്ച് രാജ്യങ്ങൾ വഴിയാകും ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിക്കുക.
യുക്രൈന്റെ ഹംഗറി, പോളണ്ട്, സ്ളോവാക്യ, റൊമാനിയ അതിർത്തികളിലൂടെ കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇതിനു പുറമേ മോൾഡോവ വഴിയും സംഘമെത്തും. ഇന്ത്യക്കാരെ വളരെ വേഗത്തിൽ തിരിച്ചെത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ അടിയന്തര യോഗം ചേർന്നിരുന്നു. ഇന്നുമുതൽ അഞ്ച് രാജ്യങ്ങൾ വഴി രക്ഷാദൗത്യം ഊർജിതമാക്കാനാണ് തീരുമാനം.
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ‘ഓപറേഷൻ ഗംഗ’ക്കായി കേന്ദ്ര മന്ത്രിമാർക്കുള്ള ചുമതല നിശ്‌ചയിച്ചിട്ടുണ്ട്. യുക്രൈൻ അതിർത്തികളിലേക്ക് കേന്ദ്ര മന്ത്രിമാരെ അയക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.
നാല് കേന്ദ്രമന്ത്രിമാരെയാണ് യുക്രൈനിന്റെ അയൽ രാജ്യങ്ങളിലേക്ക് അയക്കുന്നത്. മന്ത്രിമാർ ‘ഓപ്പറേഷൻ ഗംഗ ‘ രക്ഷാദൗത്യം ഏകോപിപ്പിക്കുമെന്നും യോഗത്തിൽ തീരുമാനമായി. റോമനിയ, മോൾഡോവ എന്നീ അതിർത്തികളിൽ ജ്യോതിരാദിത്യ സിന്ധ്യക്കാണ് ചുമതല. കിരൺ റിജിജു സ്ളോവാക്യയിലെയും ജനറൽ വികെ സിംഗ് പോളണ്ടിലെയും ചുമതല വഹിക്കും. ഹർദീപ് സിംഗ് പുരിക്കാണ് ഹംഗറിയുടെ ചുമതല.
അതേസമയം യുക്രൈൻ സർക്കാരിന്റെയും ഇന്റർനാഷണൽ റെഡ് ക്രോസിന്റെയും സഹകരണത്തോടെ ഇന്ത്യൻ പൗരൻമാർക്ക് ഭക്ഷണമെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
Most Read: നെടുമ്പാശ്ശേരിയിൽ കെ-റെയിലിന് എതിരെ പ്രതിഷേധം; ഉദ്യോഗസ്‌ഥരെ തടഞ്ഞ് നാട്ടുകാർ