തിരുവനന്തപുരം: നാട് ലോകകപ്പ് ഫുട്‌ബോൾ ലഹരിയിലായിരിക്കുമ്പോൾ താരാരാധന പാടില്ലെന്ന സമസ്‌തയുടെ നിലപാട് തള്ളി സംസ്‌ഥാന കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ. സ്‌പോർട്‌സിനെ മതവുമായി കൂട്ടിക്കുഴക്കേണ്ടന്നും കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
ലോകകപ്പ് തുടങ്ങിയശേഷം വിശ്വാസികൾ നിസ്കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയിൽപെട്ട സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള ഖുത്വബാ കമ്മിറ്റി ജനറൽ സെക്രട്ടറിയും എസ്‌വൈഎസ്‍ സംസ്‌ഥാന സെക്രട്ടറിയുമായ നാസർ ഫൈസി കൂടത്തായിയാണ് വിവാദ ആഹ്വാനം വിശാസികളോട് പരസ്യമായി നടത്തിയത്.
ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഒരു വിശ്വാസിക്ക് ഉണ്ടാവാൻ പാടില്ലെന്നും ഫുട്‌ബോൾ ഒരു ലഹരിയായി മാറരുതെന്നും ദൈവത്തെ മറന്നുള്ള താരാരാധന പാടില്ലെന്നും പോർച്ചുഗൽ ഉൾപ്പെടെയുളള രാജ്യങ്ങളുടെ പതാകയേന്തുന്നതും ഇസ്‍ലാമിക വിരുദ്ധ രാജ്യങ്ങളെ പ്രോൽസാഹിപ്പിക്കുന്ന രീതിയിലുള്ള നടപടികൾ ശരിയായ രീതിയല്ലെന്നുമാണ് സമസ്‌തയുടെ പ്രസ്‌താവനയിലെ പ്രസക്‌ത ഭാഗങ്ങൾ.
വെള്ളിയാഴ്ച നിസ്കാരത്തിന് ശേഷം പളളികളിൽ ഇത് സംബന്ധിച്ച് നടത്തേണ്ട പ്രസംഗത്തിന്റെ കുറിപ്പും ഖത്തീബുമാർക്ക് ഖുത്വബാ കമ്മിറ്റി കൈമാറിയിരുന്നു. വിനോദങ്ങളെ പ്രോൽസാഹിപ്പിക്കുമ്പോഴും കളിക്കമ്പം ലഹരിയോ ജ്വരമോ ആകരുത്. താരാരാധനയല്ല, ദൈവാരാധനയാണ് വേണ്ടത്. ഉറക്കമൊഴിഞ്ഞ് കളി കാണരുത്. രാത്രി ഫുട്‌ബോൾ മൽസരം കാണുന്നതിലൂടെ നിസ്കാരം ഉപേക്ഷിക്കുന്ന രീതി ശരിയല്ല. ലക്ഷങ്ങൾ മുടക്കി കട്ടൗട്ടുകൾ ഉയർത്തുന്നത് ദുർവ്യയമാണ് എന്നിങ്ങനെയുള്ള ഉപദേശങ്ങളും പ്രസ്‌താവനയിൽ പറഞ്ഞിരുന്നു.
Most Read: സ്വവര്‍ഗ ലൈംഗികത മാനസിക വൈകല്യം; ഖത്തർ ലോകകപ്പ് അംബാസഡര്‍