തിരുവനന്തപുരം: ചാരക്കേസിൽ സിബിഐ അന്വേഷണസംഘം വിരമിച്ച ഐഎസ്‌ആർഒ ശാസ്‌ത്രജ്‌ഞൻ നമ്പി നാരായണന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. സംഭവത്തിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്ന സിബിഐ ഡെൽഹി യൂണിറ്റ് സംഘം തിങ്കളാഴ്‌ച തിരുവനന്തപുരത്തെത്തി. അന്വേഷണ സംഘം പ്രതിയാക്കിയ 18 പേരിൽ നിന്നും മൊഴിയെടുക്കും.
നമ്പി നാരായണന്റെ ഹരജിയെ തുടർന്നാണ് സുപ്രീം കോടതി പ്രത്യേക അന്വേഷണ കമ്മീഷനെ വെച്ചതും ഗൂഢാലോചന ഉൾപ്പടെയുള്ളവ അന്വേഷിക്കാൻ സിബിഐ സംഘത്തെ ചുമതലപ്പെടുത്തിയതും. ഡിഐജി സന്തോഷ് ചാൽക്കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. തന്നെ പീഡിപ്പിച്ചവരെന്ന് നമ്പി നാരായണൻ നേരത്തെ നൽകിയ മൊഴിയിൽ പേരുള്ളവരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്.
കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ശേഖരിക്കാനും സാക്ഷികളുടെ മൊഴി എടുക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഐഎസ്ആര്‍ഒ കേസിൽ നമ്പി നാരായണന്‍ നിരപരാധിയാണെന്ന് സിബിഐ അന്വേഷണത്തിലാണ് കണ്ടെത്തിയത്. തുടർന്നാണ് ആദ്യം കേസന്വേഷിച്ച കേരള പോലീസിലെയും ഐബിയിലെയും ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ നമ്പി നാരായണൻ നിയമ പോരാട്ടം തുടങ്ങിയത്.
ചാരക്കേസ് കാലത്ത് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന കേരളാ പോലീസിലേയും ഇന്റലിജൻസ് ബ്യൂറോയിലെയും ഉദ്യോഗസ്‌ഥരാണ് ഇപ്പോഴത്തെ അന്വേഷണത്തിൽ പ്രതികളായിട്ടുള്ളത്.
Also Read: യുവാക്കളെ സിപിഎം സ്വർണക്കടത്തിന് ഉപയോഗിക്കുന്നു; കെകെ രമ