തിരുവനന്തപുരം: യുവാക്കളെ സിപിഎം സ്വർണക്കടത്തിന് ഉപയോഗിക്കുന്നെന്ന് വടകര എംഎല്‍എ കെകെ രമ. സ്വകാര്യ ചാനൽ ചർച്ചയിലാണ് രമയുടെ പരാമര്‍ശം. കൃത്യമായ പരിശീലനം നല്‍കി പാര്‍ട്ടി തീരുമാനിക്കുന്ന ആളുകളെയാണ് റെഡ് വളണ്ടിയര്‍മാര്‍ ആക്കുന്നത്. സ്വർണക്കടത്തില്‍ ഉള്‍പ്പെട്ട അര്‍ജുനെ റെഡ് വളണ്ടിയര്‍ ക്യാപ്റ്റന്‍ ആക്കിയത് എങ്ങനെയാണെന്ന് രമ ചോദിച്ചു. ഇത്തരത്തിലുള്ള ആളുകള്‍ നേതൃസ്‌ഥാനത്തേക്ക് എത്തുന്നതിന് സിപിഎം ഉത്തരം പറയണം. ചെറുപ്പക്കാര്‍ ക്രിമിനല്‍ സംഘത്തിന്റെ ഭാഗമാകുന്നത് നിസാരമായി കാണാനാവില്ലെന്നും രമ പറഞ്ഞു.
കരിപ്പൂർ സ്വർണക്കടത്തു കേസിൽ കസ്‌റ്റഡിയിൽ എടുത്ത അർജുൻ ആയങ്കിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് രമയുടെ പ്രസ്‌താവന. കൊച്ചിയിലെ കസ്‌റ്റംസ് സംഘം ഒൻപതു മണിക്കൂർ ചോദ്യം ചെയ്‌തതിന് ശേഷമാണ് അർജുന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്‌ച രാവിലെ അഭിഭാഷകർക്ക് ഒപ്പമാണ് അർജുൻ ചോദ്യംചെയ്യലിനു ഹാജരായത്.
കസ്‌റ്റംസ് പ്രിവന്റീവ് ഓഫിസ് സൂപ്രണ്ട് വിവേകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. പല ചോദ്യങ്ങൾക്കും അർജുൻ ആയങ്കിക്ക് ഉത്തരം നൽകാനായില്ല. ഇതിനു പിന്നാലെയായിരുന്നു അറസ്‌റ്റ്.
സ്വർണക്കടത്തിൽ അർജുൻ ആയങ്കിക്ക് നിർണായക പങ്കുണ്ടെന്നാണ് 2.33 കിലോ സ്വർണവുമായി വിമാനത്താവളത്തിൽ പിടിയിലായ ഷഫീഖിന്റെ വെളിപ്പെടുത്തൽ. കാരിയറായി പ്രവർത്തിച്ച ഷഫീഖിനെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് കസ്‌റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിക്കു നൽകിയ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. ഇയാളെ കോടതി കസ്‌റ്റംസ് കസ്‌റ്റഡിയിൽ വിട്ടു.
സ്വർണവുമായി വിമാനത്താവളത്തിലെത്തിയ ഷഫീഖിനു നിർദ്ദേശങ്ങൾ നൽകിയത് അർജുൻ ആയിരുന്നുവെന്ന് കസ്‌റ്റംസിന്റെ റിപ്പോർട്ടിൽ പറയുന്നു. വിമാനത്താവളത്തിൽ എത്തുമ്പോൾ എങ്ങനെ പെരുമാറണം എന്നതുൾപ്പടെയുള്ള നിർദ്ദേശങ്ങൾ ഷഫീഖിന് അർജുൻ നൽകിയെന്നും അന്വേഷണസംഘം പറയുന്നു.
Most Read: കേരളത്തിന് പുതിയ കായിക നയം കൊണ്ടുവരും; മന്ത്രി വി അബ്‌ദുറഹ്‌മാൻ