ആലപ്പുഴ: ജാതി പറയരുത് എന്നല്ല ശ്രീനാരായണ ഗുരു പറഞ്ഞതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതി വിവേചനം പാടില്ലെന്നാണ് ഗുരു പറഞ്ഞതെന്നും ജാതി പറയരുതെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ ജാതി പറയരുതെന്ന് ഗുരു പറഞ്ഞു എന്ന രീതിയില്‍ ചിലര്‍ വ്യാഖ്യാനിക്കുക ആയിരുന്നെന്നും വെള്ളാപ്പള്ളി പറയുന്നു.
നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഐക്യത്തിന്റെ കണ്ണി അറ്റുപോയതിന് ഉത്തരവാദി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. “നായര്‍-ഈഴവ ഐക്യമെന്ന നിർദ്ദേശം മുന്നോട്ടു വെച്ചത് സുകുമാരന്‍ നായരാണ്. എന്റെ അജണ്ട അതായിരുന്നില്ല. എങ്കിലും അത് ഞാന്‍ അംഗീകരിക്കുകയായിരുന്നു. എന്തുകൊണ്ട് ഐക്യ ശ്രമങ്ങള്‍ നടക്കാതെ പോയെന്ന് സുകുമാരന്‍ നായരോട് ചോദിക്കണം,”- വെള്ളാപ്പള്ളി പറഞ്ഞു.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാരിന്റെ കാലം മോശം പരിതസ്‌ഥിതിയിൽ ആയിരുന്നു. പെന്‍ഷനും കിറ്റും അടക്കമുള്ള ആനുകൂല്യങ്ങള്‍ സാധാരണക്കാരുടെ മനസില്‍ ഇടംപിടിച്ചു. അവരുടെ നന്ദി പ്രകടനമാണ് പിണറായിക്കുള്ള ഭരണത്തുടര്‍ച്ചയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നേരത്തെ, ജാതിക്ക് അതീതമായി മാനവികത ഉയര്‍ത്തി പിടിച്ചയാളാണ് ഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ശ്രീനാരായണ ഗുരു ജയന്തിയോട് അനുബന്ധിച്ച് ശ്രീനാരായണ ഗുരുവിന്റെ ജൻമഗൃഹമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ ജയന്തി മഹാസമ്മേളനം ഉൽഘാടനം ചെയ്‌ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
“ജാതിക്ക് അതീതമായി ഗുരു ഉയര്‍ത്തി പിടിച്ച മാനവികതയുടെ സമീപനം അതേപടി നിലനിര്‍ത്താന്‍ കഴിയുന്നുണ്ടോ എന്ന് നാം ചിന്തിക്കണം. ഒരു പ്രത്യേക ജാതി മാത്രം മതിയെന്നോ ഒരു പ്രത്യേക മതം മാത്രം മതിയെന്നോ അല്ല ഗുരു പറഞ്ഞത്. സ്‌പർധ വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെയുള്ള സന്ദേശമാണ് ഗുരു മുന്നോട്ടുവെക്കുന്നത്. ഗുരു കാട്ടിയ പാതയിലൂടെയാണ് മനുഷ്യത്വത്തിന്റെ അതിജീവനം,”- എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
Most Read: അനിൽ ദേശ്‌മുഖിന് എതിരായ കോഴക്കേസ്; ഇഡി ആദ്യ കുറ്റപത്രം സമർപ്പിച്ചു