കൊച്ചി: ഓൺലൈൻ ചാനൽ അവതാരകയെ അപമാനിച്ചെന്ന കേസിൽ അറസ്‌റ്റിലായ നടൻ ശ്രീനാഥ് ഭാസിയുടെ ലഹരി ഉപയോഗം പഠന വിധേയമാക്കാൻ പോലീസ്. ഇതിനായി നടന്റെ നഖം, തലമുടി, രക്‌തം എന്നിവയുടെ സാംപിളുകൾ മരട് പൊലീസ് ശേഖരിച്ചു.
ഇന്നലെ രാവിലെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷം അറസ്‌റ്റ് രേഖപ്പെടുത്തിയ ശ്രീനാഥ് ഭാസിയെ വൈകിട്ട് ആറോടെ 2 പേരുടെ ജാമ്യത്തിൽ പറഞ്ഞുവിട്ടിരുന്നു. ആവശ്യം വന്നാൽ വിളിപ്പിക്കും എന്ന നിർദ്ദേശത്തോടെയാണ് ഇന്നലെ പോകാൻ അനുവദിച്ചത്. അഭിമുഖ ദിവസം പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നതായും അത് ലഹരി ഉപയോഗിച്ചത് കൊണ്ടാകാം എന്നുമാണ് പോലീസ് അനുമാനം.
അതേസമയം, ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നതായി അവതാരകയുടെ പരാതിയിലില്ല. തന്നെ അസഭ്യം പറഞ്ഞു, തന്റെ ടീമിനെ അപമാനിച്ചു, അശ്ളീല ചുവയോട് കൂടി സംസാരിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ശ്രീനാഥ് ഭാസിക്കെതിരെ പരാതിക്കാരി നൽകിയിരുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
ചട്ടമ്പി സിനിമയുടെ അഭിമുഖത്തിനിടെയാണ് നടൻ അവതാരകയോട് മോശമായി പെരുമാറിയത്. പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി ശ്രീനാഥ് ഭാസി രംഗത്തെത്തിയിരുന്നു. തന്നോട് മോശമായി പെരുമാറിയപ്പോൾ സാധാരണ മനുഷ്യൻ എന്ന നിലയിൽ പ്രതികരിച്ചു എന്നാണ് നടന്റെ പ്രതികരണം. നേരത്തെ മറ്റൊരു അവതാരകനോട് സമാനമായ രീതിയിൽ ശ്രീനാഥ് പ്രതികരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതും പോലീസ് പരിശോധിച്ചിരുന്നു. പെരുമാറ്റത്തിലെ ഈ അസ്വാഭാവികതയാണ് പോലീസ് ലഹരി പരിശോധനയിലേക്ക് കടക്കാൻ കാരണം.
Related Read: അവതാരകയോട് അപമര്യാദ: നടൻ ശ്രീനാഥ് ഭാസി അറസ്‌റ്റിൽ