പാലക്കാട്: മലമ്പുഴയില്‍ പതിനഞ്ചുകാരിയെ വിവാഹ വാഗ്‌ദാനം നൽകി ചൂഷണം ചെയ്‌ത് ഗർഭിണിയാക്കിയ യുവമോർച്ച പ്രവർത്തകൻ അറസ്‌റ്റിൽ. പെൺകുട്ടി ആശുപത്രിയിൽ പ്രസവിച്ചു. പോക്‌സോ കുറ്റം ചുമത്തിയാണ് പ്രതി ആനിക്കോട് സ്വദേശിയും യുവമോര്‍ച്ച പിരായിരി മണ്ഡലം ഭാരവാഹിയുമായ രഞ്‌ജിത്തിനെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
വിദ്യാർഥിയായ പെണ്‍കുട്ടി വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണി ആണെന്ന വിവരം പുറംലോകം അറിയുന്നത്. ആശുപത്രിയിൽ കുഞ്ഞിന് ജൻമം നല്‍കിയ പെൺകുട്ടി സുഖം പ്രാപിച്ചു വരുന്നു. ആശുപത്രി അധികൃതരാണ് വിഷയം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്ന രഞ്‌ജിത്ത് വിവാഹ വാഗ്‌ദാനം നല്‍കി വിശ്വാസമുറപ്പിച്ച ശേഷം ഇത് നിരന്തരം ചൂഷണം ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാരും പരാതി നൽകി. അറസ്‌റ്റ് ചെയ്‌ത രഞ്‌ജിത്തിനെ കോടതി റിമാന്‍ഡ് ചെയ്‌തു. സംഭവത്തെ തുടർന്ന് ഇയാളെ യുവമോര്‍ച്ച പുറത്താക്കിയിട്ടുണ്ട്. രഞ്‌ജിത്ത് യുവമോർച്ചയുടെ സജീവ പ്രവർത്തകനല്ലെന്നും പോക്‌സോ കേസ് അറസ്‌റ്റിന്റെ അടിസ്‌ഥാനത്തിൽ സംഘടനയിൽ നിന്ന് പുറത്താക്കിയതായും യുവമോർച്ച അറിയിച്ചു.
പെൺകൂട്ടിയുടെ വിദ്യാലയത്തിന് സമീപം താമസിക്കുന്ന പ്രതി സൗഹൃദം സ്‌ഥപിച്ച് വിവാഹ വാഗ്‌ദാനം നൽകിയാണ് നിരവധി തവണ ലൈംഗിക ചൂഷണത്തിന് ഇരരയാക്കിയതെന്നും വയറുവേദനയെ തുടർന്ന് പാലക്കാട് വനിതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വീട്ടുകാർ അറിഞ്ഞതെന്നും പോലിസ് പറയുന്നു. അവ്യക്‌തതകളിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.
Most Read: മന്ത്രി വീണാ ജോര്‍ജിന് നന്ദി അറിയിച്ച് ഉമ്മന്‍ ചാണ്ടി