പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. പട്ടാമ്പി സ്വദേശി സാജിദ് ആണ് അറസ്‌റ്റിലായത്. പ്രതികളുടെ വാഹനം പൊളിച്ച ആക്രിക്കട ഉടമയാണ് സാജിദ്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 21 ആയി. കഴിഞ്ഞ ദിവസം കേസിൽ നാലുപേരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയിരുന്നു.
കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയേയും സഹായികളായ അബ്‌ദുൾ നാസർ, ഹനീഫ, കാജാ ഹുസൈൻ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയുടെ പേര് വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിരുന്നില്ല.
മറ്റു പ്രതികളെ ബൈക്കുകൾ പൊളിച്ചു മാറ്റിയ ഓങ്ങല്ലൂരിലെ വർക്ക്‌ഷോപ്പിൽ തെളിവെടുപ്പിനായി കൊണ്ടുപോവുകയും ചെയ്‌തിരുന്നു. തെളിവെടുപ്പിനിടെ പൊളിച്ചു മാറ്റിയ ബൈക്കുകളുടെ നമ്പർ പ്ളേറ്റുകൾ പോലീസിന് ലഭിച്ചിരുന്നു. കേസിൽ അറസ്‌റ്റിലായ പ്രതികളെല്ലാം എസ്‌ഡിപിഐ-പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരാണെന്ന് പോലീസ് പറഞ്ഞു.
Most Read: സംസ്‌ഥാനത്തെ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു