തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ ഫയലുകൾ രണ്ടു ദിവസത്തിനകം എൻഐഎക്ക് കൈമാറാൻ ഡിജിപി നിർദ്ദേശം നൽകി. കേസ് ഏറ്റെടുക്കാൻ നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം എൻഐഎയോട് നിർദ്ദേശിച്ചിരുന്നു. നിലവിലെ അന്വേഷണ ഉദ്യോഗസ്‌ഥനാണ് ഡിജിപി നിർദ്ദേശം നൽകിയത്. ശ്രീനിവാസൻ വധക്കേസിൽ ഇതുവരെ 42 പ്രതികൾ പിടിയിലായിട്ടുണ്ട്.
രണ്ടു തവണയായി 44 പേർക്കെതിരെ കുറ്റപത്രം പാലക്കാട് കോടതിയിൽ നൽകിയിരുന്നു. നേരത്തെ പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് എൻഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ ശ്രീനിവാസൻ വധത്തിൽ തീവ്രവാദ ബന്ധം ഉണ്ടെന്ന് വ്യക്‌തമാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്.
കഴിഞ്ഞ എപ്രിൽ 16ന് ഉച്ചക്കാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി അക്രമികൾ വെട്ടിക്കൊന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് സുബൈറിനെ വെട്ടിക്കൊന്നതിലുള്ള പ്രതികാരക്കൊലയാണ് ശ്രീനിവാസന്റേത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മൂന്ന് ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറ് കൊലയാളികൾ കടക്കുള്ളിൽ ഓടിക്കയറി വെട്ടുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്, ഡിവൈഎസ്‌പി എം അനിൽകുമാർ, ഇൻസ്‌പെക്‌ടർ ഷിജു എബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പോലീസ് കണ്ടെത്തിയത്.
Most Read: നഴ്‌സിങ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്- തൃശൂരിൽ നാളെ സൂചനാ പണിമുടക്ക്