തൃശൂർ: വേതന വർധനവ് ആവശ്യപ്പെട്ട് സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. സമരത്തിന്റെ ആദ്യപടിയായി നാളെ തൃശൂർ ജില്ലയിൽ സ്വകാര്യ നഴ്‌സിങ് ജീവനക്കാർ സൂചനാ പണിമുടക്ക് നടക്കും. പ്രതിദിന വേതനം 1500 രൂപയാക്കി വർധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് നഴ്‌സിങ് ജീവനക്കാർ വീണ്ടും സമരത്തിന് ഇറങ്ങുന്നത്.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംസ്‌ഥാന വ്യാപകമായി സമരത്തിനിറങ്ങാൻ ആണ് നഴ്‌സിങ് ജീവനക്കാരുടെ സംഘടനയായ യുഎൻഎയുടെ തീരുമാനം. വേതന വർധനവിൽ രണ്ടുതവണ കൊച്ചി ലേബർ കമ്മീഷണർ ഓഫീസിലും തൃശൂർ ലേബർ കമ്മീഷണർ ഓഫീസിലും ചർച്ചകൾ നടന്നിരുന്നു.
കൊച്ചിയിലെ ചർച്ച സമവായമാവാതെ പിരിയുകയും തൃശൂരിലെ ചർച്ചയിലെ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികൾ എത്താതിരിക്കുകയും ചെയ്‌തതോടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാൻ യുഎൻഎ തീരുമാനിച്ചത്. സംസ്‌ഥാന തൊഴിൽവകുപ്പിന്റെ നിയമങ്ങളെ വെല്ലുവിളിച്ചാണ് സ്വകാര്യ ആശുപത്രികൾ പ്രവർത്തിക്കുന്നതെന്നും ആവശ്യപ്പെട്ട വേതന വർധനവിന്റെ 50 ശതമാനം അനുവദിക്കുന്ന ആശുപത്രികളെ സമരത്തിൽ നിന്നും ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്നും യുഎൻഎ വ്യക്‌തമാക്കി.
നാളെ തൃശൂരിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി രാവിലെ പത്ത് മണിക്ക് പടിഞ്ഞാറേ കോട്ടയിൽ നിന്നും കളക്‌ടറേറ്റിലേക്ക് നഴ്‌സിങ് ജീവനക്കാരുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും. സ്വകാര്യ ആശുപത്രികളിൽ തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് തൊഴിൽ വകുപ്പ് ഉറപ്പാക്കുക, പരിശോധനകൾ കർശനമാക്കുക, നിയമലംഘനം നടത്തുന്ന മാനേജ്‌മെന്റുകൾക്ക് നേരെ കർശന നടപടിയെടുക്കുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക എന്നിവയാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ മറ്റു ആവശ്യങ്ങൾ.
നാളത്തെ സമരം ഫലം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും സംഘടനാ നേതാക്കൾ വ്യക്‌തമാക്കുന്നു.
Most Read: തിയേറ്ററിനുള്ളിൽ ഭക്ഷണ-പാനീയങ്ങൾ വിലക്കാൻ ഉടമകൾക്ക് അധികാരം; സുപ്രീം കോടതി