തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.70 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.44 ശതമാനമാണ് വര്‍ധന. 2960 സെന്ററുകളിലായി 4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. 68,604 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ളസ് ലഭിച്ചു. വിഎച്ച്എസ്ഇ വിജയശതമാനം 99.9 ആണ്.
പ്ളസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കും. സേ പരീക്ഷകള്‍ ജൂണ്‍ ഏഴ് മുതല്‍ 14 വരെ നടത്തും. പരീക്ഷ നല്ല നിലയില്‍ നടത്തിയ അധ്യാപക- അനധ്യാപകരേയും പരീക്ഷ എഴുതിയ വിദ്യാര്‍ഥികളേയും മന്ത്രി അനുമോദിച്ചു. മെയ് 20 മുതല്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നല്‍കാം.
കണ്ണൂര്‍(99.94) ആണ് വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല. വയനാട് ആണ് ഏറ്റവും കുറവ് വിജയശതമാനം(98.4). വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല പാല, മൂവാറ്റുപുഴ. കുറവ് വയനാട്. ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ളസ് ലഭിച്ച ജില്ല മലപ്പുറം(4856 പേര്‍).
ഗൾഫ് മേഖലയിൽ 518 വിദ്യാർഥികൾ പരീക്ഷ എഴുതി. 504 പേർ ഉപരിപഠനത്തിന് യോഗ്യത നേടി(97.3). ഗൾഫിലെ നാല് സെന്ററുകൾക്ക് 100 ശതമാനം വിജയം ലഭിച്ചു. ലക്ഷദ്വീപിൽ പരീക്ഷ എഴുതിയ 289 വിദ്യാർഥികളിൽ 283 പേർ ഉപരിപഠനത്തിന് യോഗ്യത നേടി (97.92). ലക്ഷദ്വീപിൽ നാലു സെന്ററുകൾ 100 ശതമാനം വിജയം നേടി.
പരീക്ഷാഫലം വൈകിട്ട് നാല് മണി മുതല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലും വിവിധ വെബ്സൈറ്റുകളിലും ലഭിക്കും. ഫലമറിയാന്‍ കൈറ്റിന്റെ നേതൃത്വത്തില്‍ പ്രത്യേക പോര്‍ട്ടലും ‘സഫലം 2023‘ എന്ന മൊബൈല്‍ ആപ്പും സജ്ജമാക്കിയിട്ടുണ്ട്.
Read Also: കാട്ടുപോത്തിന്റെ ആക്രമണം; സംസ്‌ഥാനത്ത് മൂന്ന് പേർക്ക് ദാരുണാന്ത്യം