ചെന്നൈ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌ത് കൂടുതൽ തമിഴ് താരങ്ങൾ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏവരുടെയും പിന്തുണ വേണമെന്നും സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവനകൾ നൽകണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അഭ്യർഥിച്ചിരുന്നു.
ആശുപത്രി വികസനത്തിനായാണ് ഈ പണം ഉപയോഗിക്കുകയെന്നും സ്‌റ്റാലിൻ വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്‌റ്റാലിന്റെ അഭ്യർഥന ഏറ്റെടുത്ത് സിനിമാലോകത്ത് നിന്നും വലിയ സഹായങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്നത്. നടൻമാരായ സൂര്യയും കാർത്തിയും ചേർന്ന് ഒരു കോടി രൂപയാണ് തമിഴ്‌നാട് സർക്കാരിലേക്ക് സംഭാവന നൽകിയത്. സ്‌റ്റാലിനെ നേരിൽ കണ്ടാണ് ഇവർ ചെക്ക് കൈമാറിയത്.
25 ലക്ഷം രൂപയാണ് നടൻ അജിത്കുമാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്‌തത്. അദ്ദേഹത്തിന്റെ മാനേജർ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ ഈ വിവരം പങ്കുവച്ചത്.
നടൻ രജനികാന്തിന്റെ മകൾ സൗന്ദര്യയും ഭർത്താവ് വിശാഖനും ഭർതൃപിതാവ് വണങ്കാമുടിയും സ്‌റ്റാലിനെ സന്ദർശിച്ച് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. കഴിഞ്ഞ ദിവസം സംവിധായകൻ എആർ മുരുഗദോസും മുഖ്യമന്ത്രി സ്‌റ്റാലിനെ കാണുകയും ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകുകയും ചെയ്‌തിരുന്നു.
Read Also: പൂനെയിൽ കൊവാക്‌സിൻ നിർമാണ പ്ളാന്റ് ആഗസ്‌റ്റോടെ പ്രവർത്തനം തുടങ്ങും