മുംബൈ: മനുഷ്യാവകാശ പ്രവർത്തകൻ സ്‌റ്റാൻ സ്വാമിയുടെ മരണം കൊലപാതകമാണെന്ന് ശിവസേനാ എംപി സഞ്‌ജയ് റാവത്ത്. തടവിൽ കഴിയവെയുള്ള സ്‌റ്റാൻ സ്വാമിയുടെ മരണത്തെ ഒരുതരത്തിലും ന്യായീകരിക്കാൻ ആവില്ലെന്നും ശിവസേനാ മുഖപത്രമായ സാംനയിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറഞ്ഞു. 84കാരനായ ഒരാൾക്ക് നരേന്ദ്ര മോദി സർക്കാരിനെ അട്ടിമറിക്കാൻ കഴിയുന്ന തരത്തിൽ രാജ്യത്തിന്റെ അടിത്തറ അത്രയും ദുർബലമാണോയെന്ന് അദ്ദേഹം ചോദിച്ചു.
ഇന്ദിരാഗാന്ധി, നരേന്ദ്ര മോദി ഭരണകാലത്തെ സംഭവങ്ങളെ സഞ്‌ജയ് റാവത്ത് താരതമ്യം ചെയ്‌തു. മനുഷ്യാവകാശ പ്രവർത്തകനായിരുന്ന ജോർജ് ഫെർണാണ്ടസിനെ പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധി ഭയപ്പെട്ടിരുന്നു. അന്ന് ജോർജ് ഫെർണാണ്ടസ് വളരെ ചെറുപ്പമായിരുന്നു. എന്നാൽ മോദി സർക്കാർ 84, 85 പ്രായമുള്ള മനുഷ്യാവകാശ പ്രവർത്തകരെ ഭയപ്പെടുകയും വേട്ടയാടുകയുമാണ്; സഞ്‌ജയ് റാവത്ത് പറഞ്ഞു.
“ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യുന്നത്, രാജ്യദ്രോഹം, ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ എന്താണ് അർഥമാക്കുന്നത്? ആദിവാസി ജനതയെ അവരുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും കുറിച്ച് ബോധവാൻമാരാക്കുന്നത് ഒരു രാജ്യത്തെ അട്ടിമറിക്കലാണോ? റാവത്ത് ചോദിച്ചു. സർക്കാരിനോടുള്ള എതിർപ്പും രാജ്യത്തോടുള്ള എതിർപ്പും തമ്മിൽ വ്യത്യാസമുണ്ട്. സർക്കാരിനെ എതിർക്കുന്നത് രാജ്യത്തിനെതിരായ ഗൂഢാലോചനയാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ സ്വേച്ഛാധിപത്യത്തിന്റെ വിത്തുകൾ അവരുടെ മനസിൽ മുളച്ചുവെന്നാണ് അർഥം,”- അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: ‘ബുദ്ധിമുട്ടിയാലേ സന്തോഷമുണ്ടാവൂ’; ഇന്ധനവില വര്‍ധനവില്‍ മധ്യപ്രദേശ് മന്ത്രിയുടെ വിചിത്രവാദം