2020ലെ സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്‌ത ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ആണ് മികച്ച ചിത്രം. അന്ന ബെൻ (കപ്പേള) മികച്ച നടിയായും ജയസൂര്യ (വെള്ളം) മികച്ച നടനായും തിരഞ്ഞെടുക്കെപ്പട്ടു. ‘എന്നിവർ’ എന്ന സിനിമയിലൂടെ സിദ്ധാർഥ് ശിവ മികച്ച സംവിധായകനായി.
ജനപ്രിയ ചിത്രം സച്ചി സംവിധാനം ചെയ്‌ത ‘അയ്യപ്പനും കോശിയു’മാണ്. നവാഗത സംവിധായകൻ മുഹമ്മദ് മുസ്‌തഫ, ‘കപ്പേള’യാണ് സിനിമ. സുധീഷ് (എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം) ആണ് മികച്ച സ്വഭാവ നടൻ. ‘വെയിൽ’ എന്ന ചിത്രത്തിലൂടെ ശ്രീരേഖ മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് സ്വന്തമാക്കി.
സെന്ന ഹെഗ്‌ഡെ ഒരുക്കിയ ‘തിങ്കളാഴ്‌ച നിശ്‌ചയം’ എന്ന ചിത്രമാണ് മികച്ച രണ്ടാമത്തെ ചിത്രം. ‘കയറ്റം’ എന്ന ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ച ചന്ദ്രു സെൽവരാജാണ് മികച്ച ഛായാഗ്രാഹകൻ. ‘തിങ്കളാഴ്‌ച നിശ്‌ചയ’ത്തിന്റെ കഥയെഴുതിയ സെന്ന ഹെഗ്ഡെയ്‌ക്ക് മികച്ച കഥക്കുള്ള അവാർഡ് ലഭിച്ചു.
അൻവർ അലി മികച്ച ഗാനരചയിതാവാണ്. ‘മാലിക്കി’ലെ ‘തീരമേ തീരമേ’ എന്ന പാട്ടും ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്ന ചിത്രത്തിലെ ‘സ്‌മരണകൾ കാടായ്’ എന്ന പാട്ടുമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ‘ഹലാൽ ലവ് സ്‌റ്റോറി’യിലെ ‘സുന്ദരനായവനേ’, ‘വെള്ള’ത്തിലെ ‘ആകാശമായവളേ’ എന്ന ഗാനങ്ങളിലൂടെ ഷഹ്ബാസ് അമൻ മികച്ച പിന്നണി ഗായകനായി. ‘വാതുക്കല് വെള്ളരി പ്രാവ്’ എന്ന ഗാനം ആലപിച്ച നിത്യ മാമ്മനാണ് പിന്നണി ഗായിക.
എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകൻ. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ ‘വാതുക്കല് വെള്ളരിപ്രാവ്’ എന്ന ഗാനത്തിനാണ് അവാർഡ്. പശ്‌ചാത്തല സംഗീതവും ജയചന്ദ്രൻ തന്നെയാണ്. ‘സൂഫിയും സുജാതയു’മാണ് സിനിമ.
‘സീ യൂ സൂൺ’ എഡിറ്റ് ചെയ്‌ത മഹേഷ് നാരായണൻ മികച്ച എഡിറ്റർക്കുള്ള അവാർഡ് നേടി. ‘ആർട്ടിക്കിൾ 21‘ എന്ന ചിത്രത്തിലൂടെ റഷീദ് അഹമ്മദ് മികച്ച മേക്കപ്പ് ആർട്ടിസ്‌റ്റായി. ധന്യ ബാലകൃഷ്‌ണനാണ് മികച്ച വസ്‍ത്രാലങ്കാരം (മാലിക്ക്).
National News: സിംഗുവിലെ കൊലപാതകം; സമരക്കാരെ ഉടൻ ഒഴിപ്പിക്കണം, സുപ്രീം കോടതിയിൽ അപേക്ഷ