കോഴിക്കോട്: സംസ്‌ഥാനത്തെ കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി ചർച്ച നടത്തി സംസ്‌ഥാന സർക്കാർ. വ്യാപാരികളോടുള്ള സർക്കാർ നിലപാടിൽ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി.
കോഴിക്കോട് കലക്‌ടറേറ്റിൽ വെച്ച് ഇന്ന് 12 മണിയോടെയാണ് ചർച്ച ആരംഭിച്ചത്. കോഴിക്കോട് ജില്ലാ കളക്‌ടർ, വ്യാപാര സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. മന്ത്രി എകെ ശശീന്ദ്രൻ ചർച്ചയിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും അദ്ദേഹം പങ്കെടുക്കില്ല.
സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയടക്കം പ്രതിഷേധവുമായി രംഗത്തെത്തിയ പശ്‌ചാത്തലത്തിൽ കൂടിയാണ് സർക്കാർ ചർച്ചക്ക് സന്നദ്ധമായത്. മുൻ എംഎൽഎയും വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ടുമായ വികെസി മമ്മദ് കോയയുടെ നേതൃത്വത്തിൽ കലക്‌ടറേറ്റിന് മുന്നിൽ സമരം നടന്നുവരികയാണ്.
സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണം അശാസ്‌ത്രീയമാണെന്ന് മമ്മദ് കോയ പറഞ്ഞു. സർക്കാരിനെ വെല്ലുവിളിച്ച് സമരം ചെയ്യാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ല. വ്യാപാരികളുടെ പ്രശ്‌നം സർക്കാരിന് മുന്നിൽ അവതരിപ്പിക്കുകയാണ് ഇപ്പോഴത്തെ ശ്രമമെന്ന് മമ്മദ് കോയ പ്രതികരിച്ചു.
വ്യാപാരികൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് വൻ പ്രതിഷേധം ഉയർന്നത്. ‘മനസിലാക്കി കളിച്ചാൽ മതി’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. യുഡിഎഫും ബിജെപിയും വ്യാപാരികൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് സർക്കാർ ചർച്ചക്ക് വിളിച്ചിരിക്കുന്നത്.
Also Read: മുഖ്യമന്ത്രിയുടെ ഭീഷണി വിലപ്പോവില്ല; വ്യാപാരികളുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി കെ സുധാകരൻ