തിരുവനന്തപുരം: സംസ്‌ഥാന സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്‌സുകളില്‍ പഠിക്കുന്ന ട്രാന്‍സ്‌ജെൻഡര്‍ പഠിതാക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം പൂര്‍ത്തിയായതായി ഡയറക്‌ടർ ഡോ. പിഎസ് ശ്രീകല അറിയിച്ചു. 2020-21 വര്‍ഷത്തെ നാലാംതരം, ഏഴാംതരം, പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളില്‍ പഠിക്കുന്ന 100 ട്രാന്‍സ്‌ജെന്‍ഡര്‍ പഠിതാക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് പ്രത്യേക തുടര്‍വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുകയും ഇതിനായി സ്‌കോളര്‍ഷിപ് നല്‍കുകയും ചെയ്യുന്നത് കേരളത്തില്‍ മാത്രമാണ്. അതേസമയം കോവിഡ് മഹാമാരി മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ പഠിതാക്കള്‍ക്ക് സഹായമേകാനാണ് സ്‌കോളര്‍ഷിപ് നല്‍കിയതെന്ന് ഡയറക്‌ടർ വ്യക്‌തമാക്കി. സ്‌കോളര്‍ഷിപ് നല്‍കാന്‍ തുടങ്ങിയതോടെ കൂടുതല്‍ പേർക്ക് പഠനത്തില്‍ സജീവമാകാന്‍ അവസരമുണ്ടായി.
നാലാംതരം തുല്യതാ കോഴ്സില്‍ പഠിക്കുന്നവര്‍ക്ക് 1000 രൂപ വീതം നാല് മാസവും ഏഴാം തരത്തിന് 1000 രൂപ വീതം എട്ട് മാസവും പത്താം തരത്തിന് 1000 രൂപ വീതം പത്ത് മാസവും ഹയര്‍ സെക്കന്‍ഡറി പഠിതാക്കള്‍ക്ക് 1250 രൂപ വീതം പത്ത് മാസവും സ്‌കോളര്‍ഷിപ് നല്‍കുന്നുണ്ട്.
ട്രാന്‍സ്‌ജെന്‍ഡര്‍ പഠിതാക്കള്‍ക്ക് 2018 മുതലാണ് സ്‌കോളര്‍ഷിപ് നല്‍കിവരുന്നത്. മുന്‍പ് രണ്ട് ബാച്ചുകളിലായി 158 ട്രാന്‍സ്‌ജെന്‍ഡര്‍ പഠിതാക്കള്‍ക്ക് സ്‌കോളര്‍ഷിപ് അനുവദിച്ചിരുന്നു.
സംസ്‌ഥാനത്ത് ഇതിനോടകം 39 പേര്‍ പത്താംതരം തുല്യതാ കോഴ്സും 18 പേര്‍ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സും വിജയിച്ചു. ഇത്തവണ 37 പേര്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതി. 8 ട്രാന്‍സ്‌ജെന്‍ഡര്‍ പഠിതാക്കള്‍ തിങ്കളാഴ്‌ച ആരംഭിക്കുന്ന പത്താം തരം തുല്യതാ പരീക്ഷയെഴുതുമെന്നും ഡയറക്‌ടർ ഡോ. പിഎസ് ശ്രീകല അറിയിച്ചു.
ട്രാന്‍സ്‌ജെന്‍ഡര്‍ പഠിതാക്കള്‍ക്കുവേണ്ടി സംസ്‌ഥാന സാക്ഷരതാ മിഷന്‍ ആരംഭിച്ച ‘സമന്വയ’ പദ്ധതിയിലെ പഠിതാക്കള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുന്നതിന് സാമൂഹ്യനീതി വകുപ്പിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ സ്‌കോളര്‍ഷിപ്പിനുള്ള തുക ഓരോ വര്‍ഷവും സാമൂഹ്യനീതി വകുപ്പ് അനുവദിക്കുന്നുണ്ട്.