മലപ്പുറം: ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുമ്പോഴും കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ പുതിയതായി സജ്ജീകരിച്ച കോവിഡ് വെന്റിലേറ്ററുകൾ ഇനിയും പ്രവർത്തനം ആരംഭിച്ചില്ല. കോടികൾ ചിലവഴിച്ചാണ് കോട്ടപ്പടിയിൽ കഴിഞ്ഞ ജൂണിൽ പ്രത്യേക കോവിഡ് ക്രിട്ടിക്കൽ യൂണിറ്റ് ഉൽഘാടനം ചെയ്‌തത്. എന്നാൽ, രോഗികൾ കൂടിയിട്ടും പ്രവർത്തനം ആരംഭിക്കുന്നതിലുള്ള അനിശ്‌ചിതത്വം തുടരുകയാണ്.
മലപ്പുറം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലാണ് അത്യാധുനിക സംവിധാനങ്ങളോടെയുള്ള കോവിഡ് ക്രിട്ടിക്കൽ യൂണിറ്റ് ഒരുക്കിയത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഭരണാനുമതിയോടെ നാഷണൽ ഹെൽത്ത് മിഷൻ പദ്ധതിയിൽ നിന്നും അനുവദിച്ച ഒരു കോടി പതിനഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. കഴിഞ്ഞ ജൂൺ 26ന് ആണ് യൂണിറ്റിന്റെ ഉൽഘാടനം നടന്നത്.
15 ഐസിയു ബെഡുകൾ, 10 വെന്റിലേറ്ററുകൾ, കോവിഡ് സ്‌റ്റെബിലൈസേഷൻ യൂണിറ്റ്, ഗുരുതരാവസ്‌ഥയിൽ ഉള്ളവരെ ചികിൽസിക്കുന്നതിന് വേണ്ടിയുള്ള അഞ്ച് ഹൈ ഡിപ്പൻഡൻസി യൂണിറ്റ് എന്നിവയാണ് ഒരുക്കിയത്. കൂടാതെ, കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനവും ഒരുക്കിയിരുന്നു. എന്നാൽ ഇതൊക്കെ ഒന്നരമാസത്തോളമായി പ്രവർത്തിപ്പിച്ചിട്ടില്ല.
അത്യാധുനിക സൗകര്യങ്ങൾ ഉണ്ടായിട്ടും അത്യാവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കാനുള്ള കാലതാമസം എടുക്കുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇവിടെ ചികിൽസ തേടിയെത്തുന്നവരിൽ പലരും മികച്ച ചികിൽസയ്‌ക്കായി ഇപ്പോഴും കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജുകളേയാണ് ആശ്രയിക്കുന്നത്. കൂടാതെ ഇവിടെ, 24 മണിക്കൂർ ചികിൽസാ സൗകര്യം ലഭിക്കുന്നില്ലായെന്നും ആരോപണം ഉണ്ട്.
Read Also: ആനക്കയം സഹകരണ ബാങ്ക് തട്ടിപ്പ്; മുൻ യുഡി ക്ളർക്കിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്