തിരുവനന്തപുരം: സംസ്‌ഥാന ബജറ്റിനെതിരെ പ്രത്യേക്ഷ സമരത്തിനൊരുങ്ങി പ്രതിപക്ഷം. അടുത്ത ദിവസം യുഡിഎഫ് യോഗം ചേർന്ന് സമരപരിപാടികൾ പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി സർക്കാരിനെതിരായ സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ കെപിസിസി ഭാരവാഹി യോഗം ചേർന്നു. സംസ്‌ഥാന ബജറ്റിനെ പകൽകൊള്ളയെന്നും പിടിച്ചുപറിയെന്നും വിമർശിച്ചാണ് പ്രതിപക്ഷം പ്രതിഷേധത്തിന് ഒരുങ്ങുന്നത്.
അതേസമയം, ബജറ്റിലെ നികുതി വർധനവിനെതിരെ ഇന്ന് സംസ്‌ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ നടന്നു. വിവിധ രാഷ്‌ട്രീയ പാർട്ടികളും യുവജന-വിദ്യാർഥി സംഘടനകളും നികുതി വർധനവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു.
ബജറ്റിനോടുള്ള പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലുവയിൽ വെച്ചാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. പോലീസ് കസ്‌റ്റഡിയിൽ എടുത്ത പ്രവർത്തകരെ പിന്നീട് വിട്ടയക്കുകയായിരുന്നു. അതിനിടെ, ഇന്ധനവില വർധനക്കെതിരെ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫും പ്രതികരണവുമായി രംഗത്തെത്തി.
പെട്രോളിനും ഡീസലിനും രണ്ടു രൂപയുടെ സെസ് ഏർപ്പെടുത്തിയത് തിരിച്ചടിയാണെന്ന് എഐവൈഎഫ് പറഞ്ഞു. ഇന്ധനവില കുറക്കാത്ത കേന്ദ്ര സർക്കാർ നയം തന്നെ സംസ്‌ഥാന സർക്കാരും പിന്തുടരുന്നത് ശരിയല്ലെന്നും, വില വർധനവ് പിൻവലിക്കണമെന്നും എഐവൈഎഫ് സംസ്‌ഥാന നേതൃത്വം ആവശ്യപ്പെട്ടു.
Most Read: വന്ദേഭാരത് എക്‌സ്‌പ്രസ്; കേരളത്തിൽ വൈകാതെ എത്തും- റെയിൽവേ മന്ത്രി