തിരുവനന്തപുരം: ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ പോലീസ് കസ്‌റ്റഡിയിലെടുത്ത ബിനീഷ് കോടിയേരിക്കെതിരായ വിവരങ്ങൾ അന്വേഷണ ഏജൻസിക്ക് കൈമാറിയെന്ന് ആരോപിച്ച് യുവാവിന് നേരെ ആക്രമണം. ബിനീഷിന്റെ മുൻ ഡ്രൈവറുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് യുവാവിനെ ആക്രമിച്ചത്.
തിരുവനന്തപുരത്ത് വൻകിട ലോൺഡ്രി സ്‌ഥാപനവും റിയൽ എസ്‌റ്റേറ്റ് ബിസിനസും നടത്തുന്ന ലോറൻസാണ് മ്യൂസിയം സ്‌റ്റേഷനിൽ കല്ലെറിയുകയും പരാതി നൽകിയത്. ബിനീഷിനെ പോലീസ് പിടികൂടിയത് മുതൽ തന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങിയിരുവെന്നാണ് തിരുവനന്തപുരം ശാസ്‌തമംഗലം സ്വദേശിയായ ലോറൻസ് നൽകിയ പരാതിയിൽ പറയുന്നു.
ശാസ്‌തമംഗലത്ത് മുടിവെട്ടാൻ പോയപ്പോൾ ബിനീഷിന്റെ മുൻ ഡ്രൈവർ മണികണ്‌ഠൻ എന്ന വിളിപ്പേരുള്ള സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ആക്രമിച്ചെന്നാണ് പരാതി. തുടർന്ന്, അക്രമിസംഘം വീടിന്റെ ഗേറ്റ് തല്ലിത്തകർക്കുകയും ചെയ്‌തെന്ന് ലോറൻസ് പറയുന്നു. ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് നൽകിയെന്നാണ് അക്രമികൾ ആരോപിക്കുന്നത്. ലോറൻസ് ബിനീഷുമായി നേരത്തെ പണമിടപാടുകൾ നടത്തുകയും പിന്നീട് അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് തെറ്റിപ്പിരിയുകയും ചെയ്‌തിരുന്നു.
അഞ്ച് വർഷം മുമ്പ് ബിനീഷിന്റെ ഡ്രൈവറായിരുന്ന മണികണ്‌ഠൻ ഇപ്പോൾ സ്വന്തമായി ബിസിനസ് നടത്തുകയാണ്. ഇയാൾ ബിനീഷിന്റെ ബിനാമിയാണെന്നും ലോറൻസ് ആരോപിക്കുന്നുണ്ട്. ഇക്കാര്യമടക്കം ബിനീഷിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാമെന്നത് കൊണ്ടാണ് തന്നെ ലക്ഷ്യം വെക്കുന്നതെന്ന് ലോറൻസ് വ്യക്‌തമാക്കി. ഭീഷണിപ്പെടുത്തിയ മൊബൈൽ സന്ദേശങ്ങളും ലോറൻസ് പോലീസിന് കൈമാറി.