കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് പ്രതികൂല മൊഴി നല്‍കിയ വനിതാ പൊലീസുകാര്‍ക്ക് നടപടി ആവശ്യപ്പെട്ട് ഇഡി. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സ്വപ്‌ന സുരേഷിന്റെ ശബ്‌ദരേഖ വിവാദത്തെ കുറിച്ചുള്ള പൊലീസ് അന്വേഷണത്തിലാണ് ഇഡിക്കെതിരെ വനിതാ പൊലീസുകാര്‍ മൊഴി നല്‍കിയത്.
പ്രതിയുടെ സുരക്ഷക്കായി നിയോഗിച്ചവര്‍ തന്നെ അന്വേഷണ ഏജന്‍സിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് ഇഡി കത്ത് നല്‍കും. ഇത് ക്രിമിനല്‍ ചട്ടപ്രകാരം രഹസ്യം ചോര്‍ത്തലില്‍ ഉള്‍പ്പെടുത്താവുന്ന കുറ്റമാണെന്നാണ് ഇഡി വിലയിരുത്തുന്നത്. അതുകൊണ്ട് ഈ പൊലീസുകാര്‍ക്ക് എതിരെ നടപടിയെടുക്കണമെന്ന ആവശ്യമാണ് ഇഡി ഉന്നയിക്കുന്നത്.
കൊച്ചി, പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിലെ സിജി വിജയന്‍, കടവന്ത്ര സ്‌റ്റേഷനിലെ എസ് റെജിമോള്‍ എന്നിവരാണ് ഇഡിക്കെതിരെ മൊഴി നല്‍കിയത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്‌ഥന്‍ സ്വപ്‌ന സുരേഷിനെ നിര്‍ബന്ധിച്ചു എന്നാണ് ശബ്‌ദരേഖാ വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഇവര്‍ മൊഴി നല്‍കിയത്. ഇവര്‍ എഴുതി നല്‍കിയ മൊഴി മാദ്ധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്‌തിരുന്നു.
Read Also: ശബരിമല വിവാദം; പാർട്ടിയുടെ എല്ലാ നിലപാടുകളും നടപ്പാക്കാൻ കഴിയില്ലെന്ന് എംഎ ബേബി