ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കാര്‍ത്തി നായകനായെത്തിയ തമിഴ് ചിത്രം ‘കൈതി’ക്കെതിരെയുള്ള സ്‌റ്റേ റദ്ദാക്കി. സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി രാജീവ് ഫെര്‍ണാണ്ടസ് നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്.
സ്‌റ്റേ സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ധാരാളം ആള്‍ക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്‌ടിച്ചതായി കൊല്ലം ഡിസ്‌ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് ജഡ്‌ജ് നിരീക്ഷിച്ചു. തന്റെ ജീവിതം ആസ്‌പദമാക്കി എഴുതിയ കഥ അനുവാദമില്ലാതെ ഉപയോഗിച്ചെന്നായിരുന്നു രാജീവിന്റെ പരാതി.
താൻ 2007ല്‍ എഴുതിയ നോവലില്‍ നിന്നുമാണ് സിനിമയുടെ കഥ പകര്‍ത്തിയതെന്നാണ് ഹരജിയിൽ രാജീവ് ഫെര്‍ണാണ്ടസ് പറയുന്നത്. താന്‍ കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട് ചെന്നൈ ജയിലില്‍ കഴിയുന്ന സമയത്തെ സ്വന്തം അനുഭവങ്ങള്‍ പകര്‍ത്തിയ കഥ സിനിമയാക്കാമെന്ന് പറഞ്ഞ് തമിഴ് സിനിമ നിര്‍മാതാവ് പണം നല്‍കിയതായും രാജീവ് പറഞ്ഞിരുന്നു.
എന്നാൽ കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് ടിവിയില്‍ ‘കൈതി’ കണ്ടപ്പോപ്പോഴാണ് തന്റെ കഥ സിനിമയാക്കിയ വിവരം അറിഞ്ഞതെന്ന് രാജീവ് കോടതിയില്‍ പറഞ്ഞിരുന്നു. എഴുതിയ കഥയുടെ കൈയെഴുത്ത് പ്രതിയുടെ പകര്‍പ്പടക്കമുളള രേഖകളും രാജീവ് കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് രാജീവിന്റെ കഥ പരിശോധിച്ച ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യരുതെന്ന് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍മാതാക്കളെ അറിയിക്കുകയായിരുന്നു.
2019ൽ റിലീസ് ചെയ്‌ത ‘കൈതി’ തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. ചിത്രത്തിൽ കാർത്തിയോടൊപ്പം മലയാളി താരം നരേനും സുപ്രധാന വേഷം അവതരിപ്പിച്ചിരുന്നു.
Most Read: ഫോർട്ട് കൊച്ചിയിൽ നിന്ന് പുരാവസ്‌തുക്കൾ കണ്ടെത്തി