കണ്ണൂർ : ജില്ലയുടെ മിക്ക ഭാഗങ്ങളിലും തെരുവ് നായകളുടെ ശല്യം രൂക്ഷമാകുകയാണ്. നഗര പ്രദേശങ്ങളിലും, മറ്റിടങ്ങളിലും പ്രതിദിനം നായകൾ ആക്രമിക്കുന്നവരുടെ എണ്ണവും വർധിക്കുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന മാർക്കറ്റുകളും, ഹോട്ടലുകളും, അറവ് ശാലകളും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ തെരുവ് നായകൾക്ക് യഥേഷ്‌ടം ഭക്ഷണവും ലഭിച്ചു തുടങ്ങിയതോടെ ഇവ ഈ പരിസരങ്ങളിലെല്ലാം തമ്പടിച്ച് പൊതുജനങ്ങൾക്ക് ഭീഷണിയാകുകയാണ്.
നഗര പ്രദേശങ്ങളിലും മറ്റും കൂട്ടമായി നടക്കുന്ന നായകൾ ആളുകളെ ആക്രമിക്കുന്നതും വർധിക്കുകയാണ്. കഴിഞ്ഞ ദിവസം ചെറുവാഞ്ചേരിയിൽ രണ്ട് പേരെയാണ് തെരുവ് നായകൾ ആക്രമിച്ചത്. കൂടാതെ തളിപ്പറമ്പ് താലൂക്ക് ഓഫീസിനടുത്ത് ജീവനക്കാരനെ തെരുവ് നായകൾ ആക്രമിച്ച് പരിക്കേൽപ്പിച്ചതും ഈയിടക്കാണ്. ഇവയെല്ലാം തന്നെ പൊതുജനങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് പയ്യാമ്പലം ബീച്ച്. ഇവിടെയും തെരുവ് നായകൾ കൂട്ടത്തോടെയാണ് വിഹരിക്കുന്നത്.
തെരുവ് നായകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആനിമൽ ബെർത്ത് കൺട്രോൾ(എബിസി) പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഇതുവരെ 8000 തെരുവ് നായകളെ വന്ധീകരിച്ചിട്ടുണ്ട്. ഓരോ മാസവും 200 മുതൽ 220 നായകളെ വരെയാണ് ജില്ലയിൽ വന്ധീകരിക്കുന്നത്. ജില്ലയിൽ നിലവിൽ പാപ്പിനിശ്ശേരിയിലുള്ള എബിസി കേന്ദ്രത്തിനൊപ്പം പടിയൂരിലും, തലശ്ശേരിയിലും പുതിയ കേന്ദ്രങ്ങൾ സ്‌ഥാപിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നുണ്ട്. അവ കൂടി പ്രവർത്തന സജ്‌ജമായാൽ ഇപ്പോൾ നടക്കുന്ന വന്ധീകരണങ്ങളുടെ നാലിരട്ടി ഓരോ മാസവും ചെയ്യാൻ സാധിക്കും. അതിലൂടെ തെരുവ് നായകൾ ക്രമാതീതമായി ജില്ലയിൽ വളരുന്നത് നിയന്ത്രിക്കാൻ സാധിക്കുമെന്ന് അധികൃതരും വ്യക്‌തമാക്കുന്നുണ്ട്.
Read also : റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ ലാഭത്തിൽ വൻ കുതിപ്പ്