തിരുവനന്തപുരം: പണിമുടക്കിന്റെ പേരിൽ കേരളത്തിൽ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് ആക്രമമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമരക്കാരെ സർക്കാർ പ്രോൽസാഹിപ്പിക്കുകയാണ്. സാധാരണക്കാർക്ക് എതിരെ നടക്കുന്ന അതിക്രമങ്ങൾ സർക്കാരിന്റെ അറിവോടെയാണ്. പണിമുടക്ക് പിൻവലിച്ചു ജനങ്ങളോട് മാപ്പ് പറയാൻ സർക്കാർ തയ്യാറാകണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പുറത്തിറങ്ങിയ സാധാരണക്കാരെ സമരാനുകൂലികൾ ആക്രമിച്ചത് പ്രതിഷേധാർഹമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ സമരക്കാരെ പ്രോൽസാഹിപ്പിക്കുന്നത് ലജ്‌ജാകരമാണ്. സർക്കാർ ജീവനക്കാർ പണിമുടക്കുന്നതിന് എതിരെ ഹൈക്കോടതിയുടെ ഇടപെടൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്തേറ്റ പ്രഹരമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌ഥാനത്ത് ജനങ്ങളെ രണ്ടു ദിവസം ബന്ദികൾ ആക്കുന്ന സമരാഭാസം അപലപനീയമാണ്. സാമ്പത്തിക വർഷത്തിന്റെ അവസാനം നടക്കുന്ന രണ്ടു ദിവസത്തെ പണിമുടക്ക് സംസ്‌ഥാനത്തിന്റെ സാമ്പത്തിക മേഖല തകർക്കുമെന്ന് ഏത് കൊച്ചുകുട്ടികൾക്കും അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിന് വിനാശകരമായ പണിമുടക്കാണ് നടക്കുന്നത്. ഇന്ത്യയിൽ ഒരിടത്തും ഒരു ചലനവും ഉണ്ടാക്കാനാവാത്ത പണിമുടക്കിൽ കേരളം നിശ്‌ചലമാകുന്നത് മലയാളികൾക്ക് മുഴുവൻ അപമാനമാണ്. സമരത്തിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Most Read: തിരുവനന്തപുരത്ത് തുറന്ന് പ്രവർത്തിച്ച പമ്പ് സമരാനുകൂലികൾ അടിച്ചു തകർത്തു