തിരുവനന്തപുരം: പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങൾ ദുഷ്‌ടലാക്കോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യമനസാക്ഷിക്ക് നിരക്കാത്ത ആക്രമണങ്ങളും കൊലപതകങ്ങളുമാണ് സംഭവിച്ചത്. അക്രമികളോട് വിട്ടുവീഴ്‌ചയില്ലാത്ത സമീപനം സ്വീകരിക്കും. സാഹോദര്യം തകർക്കാൻ ഒരു ശക്‌തിയെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.
അക്രമികൾക്കെതിരെ ശക്‌തമായ നിയമനടപടികൾ സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ സമാധാനവും സാഹോദര്യവും തകർക്കാൻ ഒരു ശക്‌തിയെയും അനുവദിക്കില്ല. ജനങ്ങളെ ചേർത്ത് നിർത്തി അത്തരം ശ്രമങ്ങളെ ചെറുക്കും. വർഗീയതയുടെ വിഷയവുമായി നാടിനെ അസ്വസ്‌ഥമാക്കുന്ന ഇത്തരം ശക്‌തികളെ തിരിച്ചറിഞ്ഞ് അകറ്റി നിർത്തണമെന്ന് ജനങ്ങളോട് അഭ്യർഥിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ നാളെ പാലക്കാട് സർവകക്ഷി യോഗം ചേരും. നേരത്തെ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും ബിജെപി തീരുമാനം മാറ്റി. പാലക്കാട് കലക്‌ടറേറ്റിൽ ഉച്ച കഴിഞ്ഞ് 3.30നാണ് യോഗം. മന്ത്രി കെ കൃഷ്‌ണൻ കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.
എസ്‌ഡിപിഐ പ്രവർത്തകൻ എ സുബൈർ (43), മേലാമുറി എസ്‌കെഎസ് ഓട്ടോസ് ഉടമയും ആർഎസ്‌എസ് പ്രവർത്തകനുമായ മേൽമുറി പള്ളിപ്പുറം ശ്രീനിവാസൻ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ആസൂത്രിത കൊലപാതകമെന്ന് പോലീസ് സ്‌ഥിരീകരിക്കുന്നുണ്ടെങ്കിലും ഇത് തടയാൻ കഴിയാത്തതിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
Most Read: സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്‌തമാക്കും-ആരോഗ്യമന്ത്രി