തിരുവനന്തപുരം: വടക്കാഞ്ചേരി ഗവ. ബോയ്സ് എൽപി സ്‌കൂളിലെ നാലാം ക്ളാസ് വിദ്യാർഥി ആദേശ് അനിൽകുമാറിന് സ്‌കൂൾ കോമ്പൗണ്ടിൽ വെച്ച് പാമ്പ് കടിയേറ്റ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ ജീവൻ ബാബുവിനാണ് മന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
സ്‌കൂൾ തുറക്കുന്നതിന് മുമ്പ് പാലിക്കേണ്ട നടപടികൾ ഡിഇഒ, ഹെഡ് മാസ്‌റ്റർ തുടങ്ങിയവർ പാലിച്ചോ എന്ന കാര്യം അന്വേഷിക്കും. സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂൾ പരിസരത്ത് ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ സ്‌കൂൾ അധികൃതർക്കും നിർദ്ദേശം നൽകിയിരുന്നു. ഇതടക്കമുള്ള നിർദ്ദേശങ്ങൾ പാലിച്ചോ എന്ന് പരിശോധിക്കും.
സ്‌കൂൾ ശുചിത്വവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ കുറവുകൾ ഉണ്ടെങ്കിൽ അടിയന്തിരമായി പരിഹരിക്കാൻ എല്ലാ വിദ്യാഭ്യാസ ഓഫിസർമാർക്കും കർശനനിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പാമ്പുകടിയേറ്റ ആദേശിന്റെ ആരോഗ്യനില തൃപ്‌തികരമാണ്. അണലി ഇനത്തില്‍പ്പെട്ട ചെറിയ പാമ്പാണ് കുട്ടിയെ കടിച്ചത്. ചെറിയ പോറലാണേറ്റത്. അതുകൊണ്ടുതന്നെ വിഷം ശരീരത്തിലിറങ്ങിയില്ല. ബസ് ജീവനക്കാർ ഉടൻ തന്നെ പാമ്പിനെ തല്ലിക്കൊന്നു.
Most Read: ഷാഹി ഈദ്ഗാഹ് കേസ്; കേന്ദ്രത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും നോട്ടീസ്