എറണാകുളം: കാസർഗോഡ് ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹരജി ഇന്ന് വീണ്ടും പരിഗണിക്കും. ഈ വിഷയത്തിൽ കഴിഞ്ഞ തവണ ഹരജി പരിഗണിക്കവെ സർക്കാരിനെ രൂക്ഷമായ ഭാഷയിൽ കോടതി വിമർശിച്ചിരുന്നു.
കുട്ടിയുടെ മരണത്തിന് ശേഷം നാല് ദിവസമായി നടത്തിയ പരിശോധനകൾ നേരത്തെ നടത്തിയിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നും കോടതി കുറ്റപ്പെടുത്തി. വർഷം മുഴുവൻ മിന്നൽ പരിശോധനകൾ നടത്തണമെന്നും കോടതി നിർദ്ദേശം നൽകിയിരുന്നു.
വിദ്യാർഥിയുടെ മരണത്തിന് ശേഷം സംസ്‌ഥാനമൊട്ടാകെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായും 115 കിലോ പഴകിയ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കാസർഗോഡ് ചെറുവത്തൂരിലെ നാരായണൻ-പ്രസന്ന ദമ്പതികളുടെ മകൾ 16 വയസുകാരി ദേവനന്ദയാണ് ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.
ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ദേവനന്ദ ചികിൽസയിൽ ഇരിക്കെയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റ പതിനഞ്ചോളം കുട്ടികൾ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു.
Most Read: ഉത്തരാഖണ്ഡിലെ ബസ് അപകടം; 26 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു