ഇൻഡോർ: സ്കൂൾ ഫീസ് അടക്കാൻ കഴിയാത്തതിന്റെ മാനസിക സമ്മർദ്ദത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. പതിനാല് വയസുകാരനായ ഹരേന്ദ്ര സിംഗ് ഗുർജറാണ് സ്കൂൾ അധികൃതരുടെ നിരന്തരമായ സമ്മർദ്ദത്തിനൊടുവിൽ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിക്കുന്നു. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
മഹാലക്ഷ്മി നഗറിലെ ബന്ധുവീട്ടിലായിരുന്നു ഹരേന്ദ്ര കഴിഞ്ഞിരുന്നത്. “ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം, ഇതുവരെയും മരണകാരണം സൂചിപ്പിക്കുന്ന കുറിപ്പുകളോ മറ്റ് തെളിവുകളോ ഒന്നും തന്നെ ലഭിച്ചിട്ടില്ല”-അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഫീസ് അടക്കാത്തതിന്റെ പേരിൽ ഹരേന്ദ്രയെ സ്കൂൾ അധികൃതർ സ്ഥിരമായി മാനസികമായി തളർത്തിയിരുന്നു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ ഊർജിതമായി തന്നെ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
ഒരാഴ്ച മുൻപ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വാഹനവ്യൂഹം കുറച്ചു സ്ത്രീകൾ ചേർന്ന് തടഞ്ഞിരുന്നു. കോവിഡ് കാലത്തും സ്വകാര്യ സ്കൂളുകൾ അന്യായമായി ഫീസ് ഈടാക്കുന്നതിനെതിരെ ആയിരുന്നു ഇവരുടെ പ്രതിഷേധം. തുടർന്ന് വിഷയത്തിൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും ഇതുവരെ തീരുമാനങ്ങൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.