ചെന്നൈ: തമിഴ്‌നാടിനെ നടുക്കി വീണ്ടുമൊരു സ്‌കൂള്‍ വിദ്യാര്‍ഥിനി കൂടി ആത്‌മഹത്യ ചെയ്‌തു. കടലൂര്‍ സ്വദേശിനിയായ പ്‌ളസ് ടു വിദ്യാര്‍ഥിനിയാണ് ചൊവ്വാഴ്‌ച ജീവനൊടുക്കിയത്. വിദ്യാര്‍ഥിനിയുടെ ആത്‌മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പഠനവുമായി ബന്ധപ്പെട്ട സമ്മര്‍ദവും അമ്മ വഴക്കുപറഞ്ഞതുമാണ് മരണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
വിദ്യാര്‍ഥിനിയെ ഐഎഎസ് ഉദ്യോഗസ്‌ഥയാക്കണമെന്ന് ആയിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനവും നല്‍കിയിരുന്നു. ഇതെല്ലാം വിദ്യാര്‍ഥിനിയെ സമ്മര്‍ദത്തിലാക്കിയെന്നും കഴിഞ്ഞദിവസം അമ്മ വഴക്ക് പറഞ്ഞത് കൂടുതല്‍ അസ്വസ്‌ഥയാക്കിയെന്നും ഇതാണ് ആത്‌മഹത്യക്ക് കാരണമായതെന്നും പോലീസ് പറഞ്ഞു.
സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. രണ്ടാഴ്‌ചക്കിടെ തമിഴ്‌നാട്ടില്‍ ആത്‌മഹത്യ ചെയ്യുന്ന മൂന്നാമത്തെ പ്‌ളസ് ടു വിദ്യാര്‍ഥിനിയാണ് കടലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി. കഴിഞ്ഞദിവസം തിരുവള്ളൂരിലെ സേക്രഡ് ഹാര്‍ട്ട്‌സ് എയ്‌ഡഡ് സ്‌കൂളിലെ പ്‌ളസ് ടു വിദ്യാര്‍ഥിനിയെ ഹോസ്‌റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. സംഭവം ആത്‌മഹത്യയാണെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണമെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച ബന്ധുക്കളും നാട്ടുകാരും കഴിഞ്ഞ ദിവസം റോഡ് ഉപരോധിക്കുകയും ചെയ്‌തു.
Most Read: നഗ്‌ന ഫോട്ടോഷൂട്ട്; രൺവീർ സിങ്ങിനെതിരെ കേസ്