കാസർഗോഡ്: പാലക്കുന്നിൽ മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്‌മഹത്യാ ഭീഷണി. പോലീസ് ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കാസർഗോഡ് കോട്ടിക്കുളം സ്വദേശി ഷൈജുവാണ് ആത്‌മഹത്യാ ഭീഷണി മുഴക്കിയത്.
കഴുത്തിൽ കയർ കുരുക്കി ടവറിന് മുകളിൽ ഇരുന്നായിരുന്നു ഭീഷണി. കള്ളക്കേസിൽ കുടുക്കി പോലീസ് ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രിയോട് വീഡിയോ വഴി അഭ്യർഥന നടത്തുകയും ചെയ്‌തു.
സംഭവമറിഞ്ഞ് പോലീസും ഫയർഫോഴ്‌സും പോലീസും സ്‌ഥലത്ത് എത്തിയെങ്കിലും ഷൈജു താഴെയിറങ്ങാൻ കൂട്ടാക്കിയില്ല. ഒടുവിൽ നാട്ടുകാർ ഇടപെട്ടതോടെ ഉച്ചക്ക് ഒന്നരയോടെ ഇയാൾ നിലത്തിറങ്ങുകയായിരുന്നു. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഷൈജു. കാസർഗോഡ് ജില്ലക്ക് അകത്തും പുറത്തുമായി മുപ്പതിലധികം കേസുകൾ ഇയാൾക്കെതിരെയുണ്ട്. മോഷണം, കഞ്ചാവ് കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഷൈജുവിനെതിരെയുള്ളത്. ടവറിൽ നിന്നിറങ്ങിയ ഷൈജുവിനെ ബേക്കൽ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
Most Read: വൃക്ക എത്തിച്ച പെട്ടി മെഡിക്കൽ കോളേജിൽ നിന്ന് തട്ടിയെടുത്തു; പരാതി