ആലപ്പുഴ: കാട്ടൂരിൽ 13 വയസുകാരൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ. അധ്യാപകരുടെ മനസികപീഡനം മൂലമാണ് കുട്ടി ജീവനോടുക്കിയതെന്നാണ് ആരോപണം. ഇതേ തുടർന്നാണ് അധ്യാപകർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സിഡബ്‌ളൂസി ഇന്ന് അധ്യാപകരുടെ മൊഴി രേഖപ്പെടുത്തും. വിശദമായ അന്വേഷണത്തിന് നിർദ്ദേശം നൽകിയതായി ബാലാവകാശ കമ്മീഷനും അറിയിച്ചു.
കാട്ടൂർ ഹനുമാൻ ക്ഷേത്രത്തിന് സമീപം അഴിയകത്ത് വീട്ടിൽ പ്രജിത്താണ് (13) ഈ മാസം 15ന് സ്‌കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം യൂണിഫോമാലെ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. സ്‌കൂൾ അധികൃതരുടെ മാനസിക പീഡനം മൂലമാണ് മകൻ ആത്‍മഹത്യ ചെയ്‌തതെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് എപി മനോജ് മുഖ്യമന്ത്രിക്കും കളക്‌ടർക്കും പോലീസിനും പരാതി നൽകിയിരുന്നു.
15ന് സ്‌കൂളിൽ വെച്ച് സഹപാഠിക്ക് തലകറക്കം ഉണ്ടായപ്പോൾ വെള്ളം കുടിക്കാൻ പൈപ്പിന് സമീപത്തേക്ക് പ്രജിത്ത് ഒപ്പം പോയിരുന്നു. ഈ സമയത്ത് ക്ളാസിലെത്തിയ അധ്യാപകൻ വിദ്യാർഥികളെ കാണാനില്ലെന്ന് മൈക്കിലൂടെ അറിയിച്ചു. ഇതുകേട്ട് പ്രജിത്തും സുഹൃത്തും ക്ളാസിലേക്ക് ഓടിയെത്തിയപ്പോൾ അധ്യാപകൻ പ്രജിത്തിനെ ചൂരൽ ഉപയോഗിച്ച് തല്ലുകയും ശരീരപരിശോധന നടത്തുകയും ചെയ്‌തുവെന്ന് പിതാവ് പരാതിയിൽ പറയുന്നു.
അധ്യാപകൻ പ്രജിത്തിന്റെ കണ്ണിൽ സൂക്ഷിച്ചു നോക്കി നീയൊക്കെ കഞ്ചാവാണല്ലേ എന്ന് ചോദിച്ചു. മറ്റൊരു അധ്യാപികയും വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു. സ്‌കൂൾ വിട്ടപ്പോഴും ഇതേ അധ്യാപകനും അധ്യാപികയും ചേർന്ന് കുട്ടിയെ അപമാനിച്ചെന്നും മറ്റു വിദ്യാർഥികൾ കാൺകെ മർദ്ദിച്ചെന്നും പിതാവിന്റെ പരാതിയിലുണ്ട്.
സഹപാഠികളാണ് ഈ കാര്യങ്ങൾ പറഞ്ഞതെന്നും സ്‌കൂളിൽ നിന്ന് മടങ്ങുമ്പോൾ ബസ് സ്‌റ്റോപ്പിൽ അധ്യാപകർ ആരെങ്കിലും ഉണ്ടോയെന്ന് പ്രജിത്ത് പേടിയോടെ ചോദിച്ചെന്ന് ഒരു സഹപാഠി തന്നോട് പറഞ്ഞെന്നും പിതാവിന്റെ പരാതിയിലുണ്ട്. പോലീസ് സഹപാഠികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!