ന്യൂഡൽഹി: 7 വർഷത്തെ ഇടവേളക്ക് ശേഷം ഒരു ഗ്രാൻഡ്സ്‌ലാം ടൂർണമെന്റിലെ രണ്ടാം റൗണ്ടിൽ പ്രവേശിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനായി സുമിത് നാഗൽ. യുഎസ് ഓപ്പൺ സിംഗിൾസിൽ അമേരിക്കയുടെ ബ്രാഡ്ലി ക്ലാനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് തകർത്താണ് നാഗൽ ചരിത്രനേട്ടം കൈവരിച്ചത്. 2013 വിംബിൾഡണിൽ സോംദേവ് ദേവ് വർമ്മൻ രണ്ടാം രണ്ടാം റൗണ്ടിലെത്തിയതിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഗ്രാൻഡ്സ്‌ലാമിന്റെ രണ്ടാം റൗണ്ടിൽ പ്രവേശിക്കുന്നത്.
നിലവിൽ ലോക റാങ്കിങിൽ 124-ാം സ്ഥാനത്താണ് സുമിത് നാഗൽ. കഴിഞ്ഞ വർഷമാണ് യു.എസ് ഓപ്പണിൽ താരം ആദ്യമായി മത്സരിക്കാനെത്തിയത്. 20 ഗ്രാൻഡ്സ്‌ലാം കിരീടങ്ങൾക്ക് ഉടമയായ ഇതിഹാസതാരം റോജർ ഫെഡററെ വിറപ്പിച്ച ശേഷമാണ് നാഗൽ കീഴടങ്ങിയത്. ആദ്യ സെറ്റ് നേടിയെങ്കിലും ഫെഡററുടെ പരിചയ സമ്പത്തിനു മുന്നിൽ അടിയറവു പറയേണ്ടി വരികയായിരുന്നു.
അടുത്ത റൗണ്ട് പോരാട്ടത്തിൽ രണ്ടാം സീഡ് ഡൊമിനിക് തീമാണ് നാഗലിന്റെ എതിരാളി. 23 കാരനായ നാഗൽ ജർമ്മനിയിലെ ടെൻസെൽ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. നാളെ ആർതർ ആഷെ സ്റ്റേഡിയത്തിൽ വെച്ചാണ് രണ്ടാം റൗണ്ട് മത്സരം.
കോവിഡ് 19 വ്യാപനത്തെ തുടർന്ന് മുൻ നിര താരങ്ങളിൽ പലരും ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു. പുരുഷവിഭാഗത്തിൽ റോജർ ഫെഡററും, റാഫേൽ നദാലും ഇക്കുറിയുണ്ടാവില്ല. ആഷ്‌ലി ബാർട്ടി, സിമോണ ഹാലപ് തുടങ്ങിയ വനിത താരങ്ങളും പിന്മാറിയിരുന്നു.