ചെന്നൈ: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന കാർഷിക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ്‌നാട്ടിൽ പ്രതിപക്ഷ പാർട്ടികളുടെ ഉപവാസ സമരം. ഡിഎംകെ അധ്യക്ഷൻ എംകെ സ്‌റ്റാലിന്റെ നേതൃത്വത്തിലാണ് ഉപവാസം. കനിമൊഴി എംപി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ സമരത്തിൽ പങ്കെടുത്തു.
ചിപ്കോ പ്രസ്‌ഥാന നേതാവ് സുന്ദർലാൽ ബഹുഗുണയും കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. വിവാദ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി നരസിംഹ റെഡ്ഡി അടക്കം രാജ്യത്തെ പത്ത് സാമ്പത്തിക വിദഗ്‌ധർ കേന്ദ്രസർക്കാരിന് കത്തെഴുതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കർഷകർക്ക് ലഭിക്കുന്ന പിന്തുണ വർധിച്ച് വരികയാണ്.
Also Read: കോടതി അലക്ഷ്യം; കുണാൽ കമ്രക്കും രചിത താനേജക്കും സുപ്രീം കോടതിയുടെ നോട്ടീസ്
അതേസമയം, കാർഷിക സമരം 23ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രാജ്യ തലസ്‌ഥാനത്തെ കൊടുംതണുപ്പിലും കർഷകരുടെ പ്രതിഷേധത്തീ ആളിക്കത്തുകയാണ്. സുപ്രീം കോടതിയിലെ കേസുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കുന്നതിന് കർഷക സംഘടനാ നേതാക്കൾ മുതിർന്ന അഭിഭാഷകരുമായി കൂടിയാലോചന തുടരുകയാണ്.