ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമം നടപ്പാക്കുന്നത് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി നിയോഗിച്ച സമിതിക്കെതിരെ വ്യാപക വിമർശനം. കാർഷിക നിയമത്തെ അനുകൂലിക്കുന്നവരാണ് സമിതിയിലെ അംഗങ്ങൾ എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തിയത്.
സമരം ഒത്തുതീർപ്പാക്കാൻ സമിതിക്ക് സാധിക്കുമെന്ന് കരുതുന്നില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെസി വേണുഗോപാൽ പ്രതികരിച്ചു. സമിതി അംഗങ്ങളിൽ മൂന്ന് പേർ നിയമത്തെ പിന്തുണക്കുന്നവരാണ്. സമിതി അംഗങ്ങളുടെ പേരുകൾ സർക്കാർ നിർദേശിച്ചതാണോ എന്ന് വ്യക്‌തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാർ കുറുക്കുവഴികൾ തേടുകയാണ്. കേന്ദ്ര മന്ത്രിമാർക്ക് കഴിയാത്ത കാര്യം സമിതിക്ക് എങ്ങനെ സാധിക്കുമെന്നും വേണുഗോപാൽ ചോദിച്ചു.
നിയമം പിൻവലിച്ചില്ലെങ്കിൽ പാർലമെന്റ് പ്രക്ഷുബ്‌ദമാകും. പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് പ്രതിഷേധിക്കും. സുപ്രീം കോടതി ഇടപെടലിനെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. ജനരോഷം കണക്കിലെടുത്തുള്ള ഇടപെടലാണ്. എന്നാൽ ഉത്തരവ് കർഷക സമരം അവസാനിപ്പിക്കാൻ പര്യാപ്‌തമല്ല. ജനാധിപത്യ വിരുദ്ധനിയമം പിൻവലിക്കണമെന്നതാണ് കർഷകരുടെ നിലപാടെന്നും വേണുഗോപാൽ പറഞ്ഞു.
അതേസമയം, കര്‍ഷകസമരം അവസാനിപ്പിക്കാന്‍ കോടതി ഉത്തരവ് പര്യാപ്‌തമാകില്ലെന്ന് മന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞു. കോടതി നിയമിച്ച സമിതിയില്‍ നിയമത്തെ അനുകൂലിക്കുന്നവരാണ് ഉളളതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
സുപ്രീം കോടതിയുടെ നീക്കത്തെ കണ്ണുമടച്ച് വിശ്വസിക്കാന്‍ കഴിയില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചു. ഇത് കോടതി പരിഹരിക്കേണ്ട വിഷയമല്ലെന്നും കോടതി വിധി സമരത്തെ ബാധിക്കില്ലെന്നും കിസാന്‍ സഭ നേതാവ് പി കൃഷ്‌ണപ്രസാദ് പറഞ്ഞു.
കാർഷിക നിയമത്തെ കുറിച്ച് പഠിച്ച് റിപ്പോർട് സമർപ്പിക്കാൻ നാലംഗ സമിതിക്കാണ് സുപ്രീം കോടതി ഇന്ന് രൂപം നൽകിയത്. ഹര്‍സിമ്രത് മാന്‍, അശോക് ഗുലാത്തി, പ്രമോദ് ജോഷി, അനില്‍ ധന്‍വാണ്ട് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി സമിതി ചര്‍ച്ച നടത്തും.
Also Read: തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാന്‍ രാഹുല്‍ ഗാന്ധി