ന്യൂഡെൽഹി : കോവിഡ് ബാധിച്ചു മരിക്കുമെന്ന ഭീതിയിൽ മുൻകൂർ ജാമ്യം അനുവദിക്കാൻ സാധിക്കില്ലെന്ന് വ്യക്‌തമാക്കി സുപ്രീം കോടതി. ഒപ്പം തന്നെ ഇക്കാര്യത്തിൽ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയും ചെയ്‌തു. ജസ്‌റ്റിസുമാരായ വിനീത് സരൺ, ബിആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
കോവിഡ് ഭീതിയെ തുടർന്ന് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും, ഓരോ കേസും പരിശോധിച്ച ശേഷം മാത്രമേ മുൻകൂർ ജാമ്യം നൽകാൻ പാടുള്ളൂ എന്നും കോടതി വ്യക്‌തമാക്കി. കൂടാതെ മറ്റ് കോടതികൾ അലഹബാദ് കോടതിയുടെ ഉത്തരവ് കീഴ്‌വഴക്കമായി എടുക്കരുതെന്നും സുപ്രീം കോടതി കർശന നിർദ്ദേശം നൽകി. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സംസ്‌ഥാന സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
130 ഓളം കേസുകളിൽ പ്രതിയായ പ്രതീക് ജയ്ൻ എന്നയാൾക്ക് 2022 ജനുവരി വരെ ജാമ്യം അനുവദിച്ചുകൊണ്ടാണ് അലഹബാദ് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയത്. തുടർന്ന് ഹൈക്കോടതിയുടെ ഈ തീരുമാനത്തിനെതിരെ യുപി സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. നിലവിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജയിലുകളിലെ തടവുകാരിലും പോലീസ് ഉദ്യോഗസ്ഥരിലും രോഗം വർധിക്കുന്നത് ജീവന് ഭീഷണിയാണെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
Read also : ജീവനുള്ള കാലം വരെ രാഷ്‌ട്രീയത്തില്‍ തുടരും; കമല്‍ ഹാസന്‍