ന്യൂഡെല്‍ഹി: പെഗാസസ് ഫോൺ ചോർത്തലിൽ മാദ്ധ്യമ വാര്‍ത്തകള്‍ ശരിയെങ്കില്‍ ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നതെന്ന് സുപ്രീം കോടതി. പെഗാസസ് ചാരസോഫ്റ്റ് വെയര്‍ സര്‍ക്കാര്‍ ഉപയോഗിച്ചു എന്ന ആരോപണത്തില്‍ പ്രത്യേകാന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ പരിഗണക്കവേയാണ് കോടതിയുടെ പരാമർശം.
അതേസമയം 2019ല്‍ സമാന ആരോപണം വന്നപ്പോള്‍ എന്തുകൊണ്ട് പരാതി നല്‍കിയില്ലാ എന്ന് കോടതി ഹരജിക്കാരോടു ആരാഞ്ഞു. അന്ന് വാട്സ്ആപ്പ് കാലിഫോര്‍ണിയയിലെ കോടതിയെ സമീപിച്ചിരുന്നെന്നും ഇപ്പോള്‍ മാത്രമാണ് ഫോണ്‍ ചോര്‍ത്തലിന്റെ കൂടുതൽ വിശദാംശങ്ങള്‍ പുറത്തു വന്നതെന്നും ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. മാദ്ധ്യമ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, രാഷ്‌ട്രീയ നേതാക്കാള്‍ തുടങ്ങിയവരെല്ലാം ഫോണ്‍ ചോര്‍ത്തലിന് ഇരയായെന്ന് കപില്‍ സിബല്‍ കൂട്ടിച്ചേർത്തു.
സര്‍ക്കാരുകള്‍ക്ക് മാത്രം ലഭിക്കുന്നതാണ് പെഗാസസ് സോഫ്റ്റ് വെയര്‍. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ കേന്ദ്രം വിശദീകരണം നല്‍കേണ്ടതുണ്ടെന്നും കേന്ദ്രത്തിനു നോട്ടീസ് നല്‍കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹരജികൾ നൽകിയിരിക്കുന്നത് മാദ്ധ്യമ വാര്‍ത്തകളെ അടിസ്‌ഥാനമാക്കി മാത്രമാണെന്നും കൂടുതല്‍ തെളിവുകള്‍ വേണമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. ഹരജികള്‍ വീണ്ടും ചൊവ്വാഴ്‌ച പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരും ഹാജരായിരിക്കണമെന്ന് കോടതി പറഞ്ഞു.
എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, ജോണ്‍ ബ്രിട്ടാസ്, അഭിഭാഷകനായ എംഎല്‍ ശര്‍മ എന്നിവരാണ് ഹരജികൾ നല്‍കിയിരിക്കുന്നത്. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാനും, അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ നശിപ്പിക്കാനും ലക്ഷ്യമിട്ട് ഏജൻസികൾ നടത്തിയ ശ്രമമാണ് പെഗാസസ് ഗൂഢാലോചനയെന്നാണ് ഹരജികളിൽ പറയുന്നത്. ഇസ്രയേലി സ്‌ഥാപനമായ എൻഎസ്ഒയുടെ ‘പെഗാസസ്’ എന്ന സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് പ്രമുഖ രാഷ്‌ട്രീയക്കാർ, മാദ്ധ്യമ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ പ്രവർത്തനങ്ങൾ സർക്കാർ ഏജൻസികൾ ഒളിഞ്ഞുനോക്കുന്നു എന്ന് ഹരജിയിൽ എഡിറ്റേഴ്‌സ് ഗിൽഡ് ആരോപിക്കുന്നു.
Read also: ഒളിമ്പിക്‌സിലെ തോൽവി; ഹോക്കി താരം വന്ദനയുടെ കുടുംബത്തിന് നേരെ വംശീയാധിക്ഷേപം