ലക്‌നൗ : കോവിഡ് വ്യാപനത്തെ തുടർന്ന് ഉത്തർപ്രദേശിലെ 5 നഗരങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. ലോക്ക്ഡൗൺ ഭരണപരമായ തടസങ്ങൾ സൃഷ്‌ടിക്കുമെന്നും കോവിഡിനെ തടയാൻ ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്‌തമാക്കി. അതേസമയം തന്നെ കോവിഡ് പ്രതിരോധത്തിനായി സംസ്‌ഥാനത്ത് നടപ്പാക്കിയ വിവിധ പദ്ധതികളെ കുറിച്ച് ഒരാഴ്‌ചക്കകം കോടതിയിൽ റിപ്പോർട് സമർപ്പിക്കണമെന്നും, രണ്ടാഴ്‌ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ലക്‌നൗ, പ്രയാഗ്‌രാജ്, വാരണാസി, കാൻപുർ, ഗൊരഖ്പുർ എന്നീ 5 നഗരങ്ങളിലാണ് ഏപ്രിൽ 26ആം തീയതി വരെ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ അലഹബാദ് ഹൈക്കോടതി നിർദേശം നൽകിയത്. സംസ്‌ഥാനത്തേയും, പ്രത്യേകിച്ച് ഈ 5 നഗരങ്ങളിലെയും മെഡിക്കൽ അടിസ്‌ഥാന സൗകര്യങ്ങളെ കോവിഡ് വ്യാപനം ദുർബലമാക്കിയെന്നും അതിനാൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണം എന്നുമായിരുന്നു അലഹബാദ് ഹൈക്കോടതി ഉത്തരവിൽ വ്യക്‌തമാക്കിയത്.
എന്നാൽ സർക്കാരിന് ജനങ്ങളുടെ ജീവനെയും ജീവിതത്തെയും സംരക്ഷിക്കേണ്ടതുണ്ട് എന്നാണ് യുപി സർക്കാർ കോടതി വിധിയോട് പ്രതികരിച്ചത്. മതപരമായ ചടങ്ങുകൾക്കുള്ള വിലക്ക്, ഓഫീസുകൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവ തുറക്കരുത് തുടങ്ങിയ നിര്‍ണായക നിർദേശങ്ങളും കോടതി പുറപ്പെടുവിച്ചിരുന്നു. കൂടാതെ പൊതുപരിപാടികൾ, വിവാഹങ്ങൾ തുടങ്ങിയവ ലോക്ക്ഡൗൺ കാലത്ത് ഒഴിവാക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. എന്നാൽ നിലവിൽ നിശ്‌ചയിക്കപ്പെട്ട വിവാഹങ്ങളിൽ 25 പേർക്ക് പങ്കെടുക്കാമെന്ന് സർക്കാർ ഇളവ് നൽകിയിട്ടുണ്ട്.
Read also : കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു