ബെംഗളൂരു: സുരക്ഷക്കായി കർണാടക പോലീസ് വലിയ തുക ആവശ്യപ്പെട്ടെന്ന അബ്‌ദുള്‍ നാസര്‍ മഅദ്‌നിയുടെ ഹരജി സുപ്രീം കോടതി തള്ളി. കേരളത്തിൽ സുരക്ഷയൊരുക്കാൻ കർണാടക പോലീസ് ചോദിച്ച ചിലവ് സുപ്രീം കോടതി ശരിവെച്ചു. പ്രതിമാസം 20 ലക്ഷം ആവശ്യപ്പെട്ടതിന് എതിരായ ഹരജിയിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്‌തമാക്കി.
കേരളത്തിലേക്ക് വരാൻ സുപ്രീം കോടതിയാണ് മഅദ്‌നിക്ക് അനുമതി നൽകിയത്. എന്നാൽ, ആ സമയത്ത് തന്നെ കർണാടക പോലീസ് സുരക്ഷയൊരുക്കണമെന്ന നിർദ്ദേശവും കോടതി നൽകിയിരുന്നു. സുരക്ഷക്കുള്ള ചിലവ് മഅദ്‌നിയിൽ ഈടാക്കാനുമായിരുന്നു ഉത്തരവിൽ വ്യക്‌തമാക്കിയിരുന്നത്. തുടർന്ന്, കർണാടക പോലീസ് സമിതിയെ നിയോഗിച്ചു സുരക്ഷ വിലയിരുത്തുകയും ചെയ്‌തിരുന്നു.
ജസ്‌റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹരജി പരിഗണിച്ചത്. കേരളത്തിലേക്ക് പോകുന്ന മഅദ്‌നിയുടെ സുരക്ഷക്കായി ആവശ്യപ്പെട്ട തുക വിശദമായ പരിശോധനയുടെ അടിസ്‌ഥാനത്തിൽ തയ്യാറാക്കിയതാണെന്നും തുക കുറയ്‌ക്കാനാകില്ലെന്നും കർണാടക സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം നൽകിയിരുന്നു.
ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറേറ്റിലെ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം കേരളം സന്ദർശിച്ചാണ് അകമ്പടി സംബന്ധിച്ച ശുപാർശ തയ്യാറാക്കിയതെന്നും സത്യാവാങ്മൂലത്തിൽ സർക്കാർ വ്യക്‌തമാക്കിയിരുന്നു. കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷക്കും അകമ്പടിക്കുമായി മഅദ്‌നി 56.63 ലക്ഷം രൂപ നൽകണമെന്നാണ് കർണാടകത്തിന്റെ നിലപാട്.
20 പോലീസുകാർ അകമ്പടിക്കായി മഅദ്‌നിക്കൊപ്പം കേരളത്തിലേക്ക് പോകേണ്ടി വരും. ഇവരുടെ ചിലവിനായി പ്രതിമാസം 20.23 ലക്ഷം രൂപയാണ് വേണ്ടി വരിക. അപ്രകാരം 56.63 ലക്ഷം രൂപയാണ് ആകെ ചിലവ് വരിക. ഇതാണ് മഅദ്‌നിയോട് ആവശ്യപ്പെട്ടതെന്ന് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കോടതി ഇന്ന് പരിഗണിച്ചു. മഅദ്‌നിക്ക് വേണ്ടി ഹാജരായ കപിൽ സിബൽ കഴിഞ്ഞ തവണ കേരളത്തിലെ സുരക്ഷക്ക് 1.18 ലക്ഷം രൂപ മാത്രമാണ് ചിലവായതെന്ന് ചൂണ്ടിക്കാട്ടി.
ആ സ്‌ഥാനത്ത് 20 ലക്ഷം എന്നത് ഭീമമായ തുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പത്ത് സ്‌ഥലങ്ങൾ സന്ദർശിക്കുന്നതിന് വിവരങ്ങൾ മഅദ്‌നി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷാ ചിലവ് പഴയ നിലയിൽ കണക്കാക്കാനാവില്ലെന്ന് കർണാടക പോലീസ് വാദിച്ചു. ഇതോടെ, പോലീസ് സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിച്ച കോടതി ചിലവുകൾ കണക്കാക്കിയ ശേഷമാണ് ഹരജി തള്ളിയത്.
അതിനിടെ, ഭീമമായ തുക ചിലവാക്കി കേരളത്തിലേക്ക് വരുന്നില്ലെന്ന് മഅദ്‌നി പ്രതികരിച്ചു. ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് തെറ്റായ കീഴ്‌വഴക്കമാണ് സൃഷ്‌ടിക്കുക. കരുതൽ തടങ്കലിൽ ഉള്ളൊരാൾക്ക് ഇത്രയും വലിയ തുക കണ്ടെത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ചിലവ് താങ്ങാവുന്നതിലും അപ്പുറമാണെന്ന് മഅദ്‌നിയുടെ കുടുംബവും പ്രതികരിച്ചു.
Most Read: ബാർ കോഴക്കേസ് അന്വേഷിക്കാൻ തയ്യാർ; സിബിഐ നിലപാട് സ്വാഗതം ചെയ്‌ത് ബിജു രമേശ്