ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശുപാർശ പ്രകാരം പാക് പാർലമെന്റ് പിരിച്ചുവിട്ട പാകിസ്‌ഥാൻ പ്രസിഡണ്ട് ആരിഫ് അൽവിയുടെ നടപടി പരിശോധിക്കുമെന്ന് സുപ്രീം കോടതി. ഇതിനായി ചീഫ് ജസ്‌റ്റിസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ബെഞ്ച് നാളെ സിറ്റിംഗ് നടത്തും.
പ്രതിപക്ഷത്തിന്റെ പരാതി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡണ്ട് ആരിഫ് അൽവി, പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, സ്‌പീക്കർ എൻഎ അസദ് ഖൈസർ, ഡെപ്യൂട്ടി സ്‌പീക്കർ ഖാസിം സൂരി എന്നിവർക്കെതിരെ ഭരണഘടനാ ലംഘനം ആരോപിച്ചാണ് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം, ഇക്കാര്യത്തിൽ സ്‌പീക്കറുടെ അധികാരത്തിന് പരിധികളില്ലെന്നാണ് ഇമ്രാൻ അനുകൂലികളുടെ വാദം. സ്‌പീക്കറുടെ നടപടി ഒരു കോടതിക്കും ചോദ്യം ചെയ്യാനാകില്ലെന്നും ഇവർ വ്യക്‌തമാക്കുന്നു. പാക് പാർലമെന്റ് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട നടപടികൾ ചീഫ് ജസ്‌റ്റിസ് ഉമർ അത്ത ബൻധ്യാൽ വീക്ഷിക്കുകയാണെന്ന് സുപ്രീം കോടതി വക്‌താവ് വ്യക്‌തമാക്കിയിരുന്നു.
പാർലമെന്റിൽ തനിക്കെതിരെ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് തള്ളിയതിന് പിന്നാലെയാണ് സഭ പിരിച്ചുവിടാൻ ഇമ്രാൻ ഖാൻ പ്രസിഡണ്ടിനോട് ശുപാർശ ചെയ്‌തത്. തുടർന്ന് മന്ത്രിസഭയും പിരിച്ചുവിടുമെന്ന് വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരി അറിയിച്ചു. ഭരണഘടനാപരമായ ചുമതലകൾ പ്രധാനമന്ത്രി പദവിയിൽ ഇരുന്നുകൊണ്ട് ഇമ്രാൻ ഖാൻ തുടരും. 90 ദിവസത്തിനുള്ളിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്നും ചൗധരി അറിയിച്ചിരുന്നു.
Most Read: ആന്ധ്രയിൽ ജില്ലകളുടെ എണ്ണം കൂടും; ഒറ്റയടിക്ക് 13, നിർണായക നീക്കം