ന്യൂഡെല്‍ഹി : രണ്ടാം ദേശീയ ജുഡീഷ്യല്‍ ശമ്പള കമ്മീഷന്‍ സമര്‍പ്പിച്ച കീഴ്‌ക്കോടതികളിലെ ജഡ്ജിമാരുടെ ശമ്പള വര്‍ധനക്കുള്ള ശുപാര്‍ശയില്‍ നിലപാട് പറയണമെന്ന് സംസ്‌ഥാനങ്ങളോട് സുപ്രീംകോടതി നിര്‍ദേശിച്ചു. 5 ആഴ്‌ചക്കകം നിലപാട് വ്യക്‌തമാക്കണം എന്നാണ് സംസ്ഥാനങ്ങളോട് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. അല്ലാത്തപക്ഷം ചീഫ് സെക്രട്ടറിമാരെ വിളിച്ചു വരുത്തുമെന്ന് സുപ്രീംകോടതി വ്യക്‌തമാക്കി. ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യത്തില്‍ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
കഴിഞ്ഞ ജനുവരി 29 നാണ് കമ്മീഷന്‍ ജഡ്ജിമാരുടെ ശമ്പള വര്‍ധനയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഏകദേശം 3 മടങ്ങ് ശമ്പള വര്‍ധന നടത്തണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ. പ്രതിമാസ ശമ്പളം, പെന്‍ഷന്‍, അലവന്‍സ് എന്നിവയിലാണ് വര്‍ധന നിര്‍ദേശിച്ചിരിക്കുന്നത്. ഒപ്പം തന്നെ പുതുക്കിയ ശമ്പളവും പെന്‍ഷനും 2016 മുതല്‍ പ്രാബല്യത്തില്‍ കൊണ്ട് വരാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തിരുന്നു. കമ്മീഷന്റെ അധ്യക്ഷന്‍ ജസ്‌റ്റിസ് പിവി റെഡ്‌ഡിയാണ്.
കമ്മീഷന്റെ ശുപാര്‍ശയില്‍ 4 ആഴ്‌ചക്കകം നിലപാട് വ്യക്‌തമാക്കണം എന്നാണ് സംസ്‌ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ച് 4 ന് നിലപാട് വ്യക്‌തമാക്കാന്‍ അറിയിച്ച കോടതിക്ക് 20 സംസ്‌ഥാനങ്ങളില്‍ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ല എന്ന് കോടതി അറിയിച്ചു. അതിനാല്‍ 5 ആഴ്‌ചത്തെ സമയം കൂടിയാണ് നിലപാട് അറിയിക്കാത്ത സംസ്‌ഥാനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്. സാമ്പത്തിക ഞെരുക്കം കാരണം ശമ്പളം വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെന്ന് ചില സംസ്‌ഥാനങ്ങള്‍ കോടതിയോട് പറഞ്ഞിരുന്നു. എന്നാല്‍ ആ വാദം തള്ളിയതാണെന്നും ഇനിയും ഇതേ വാദം ഉന്നയിക്കരുത് എന്നും സംസ്‌ഥാനങ്ങൾക്ക് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read also : വ്യോമസേനക്ക് കരുത്തായി റഫാല്‍ രണ്ടാം ബാച്ച് ഇന്ത്യയില്‍ എത്തി