ന്യൂഡെല്‍ഹി : തന്റെ 34 ആം പിറന്നാളിനോട് അനുബന്ധിച്ച് പുതിയ പ്രഖ്യാപനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. 34 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ശൗചാലയവും കുടിവെള്ള സൗകര്യവും ഒരുക്കുമെന്നാണ് റെയ്ന വെളിപ്പെടുത്തിയിരിക്കുന്നത്. റെയ്നയുടെ നേതൃത്വത്തിലുള്ള സന്നദ്ധസംഘടനയായ ഗ്രാസ്യ റെയ്ന ഫൗണ്ടേഷനിലൂടെയാണ് പദ്ധതി നടപ്പിലാക്കുകയെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഈ മാസം 27 ആം തീയതി തന്റെ 34 ആം പിറന്നാള്‍ വരുന്നതിനോട് അനുബന്ധിച്ചാണ് റെയ്ന തന്റെ പുതിയ പദ്ധതി വെളിപ്പെടുത്തിയത്. പദ്ധതിയിലൂടെ ഉത്തര്‍പ്രദേശ്, ഡെല്‍ഹി, കശ്‌മീർ എന്നീ സംസ്‌ഥാനങ്ങളിലെ 34 സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ശൗചാലയവും, കുടിവെള്ള സൗകര്യവും ഒരുക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഏകദേശം 10000 കുട്ടികള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വ്യക്‌തമാകുന്നത്. ഇവയോടൊപ്പം തന്നെ വിദ്യാര്‍ഥികള്‍ക്കായി മറ്റ് പല പദ്ധതികളും റെയ്നയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്നുണ്ട്.
അമിതാഭ് ഷായുടെ യുവ അണ്‍സ്‌റ്റോപ്പബിളിന്റെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്കായി ലൈംഗിക വിദ്യാഭ്യാസ പദ്ധതി, സ്‌മാര്‍ട്ട് ക്ളാസ് റൂമുകള്‍, തുടങ്ങിയ പദ്ധതികളാണ് റെയ്ന നടപ്പാക്കാനൊരുങ്ങുന്നത്. ഗ്രാസ്യ റെയ്നയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ഇതിനോടകം തന്നെ തുടക്കം കുറിച്ച് കഴിഞ്ഞു. ഗാസിയാബാദിലെ സ്‌കൂളിലാണ് പദ്ധതിയുടെ ഭാഗമായി ആദ്യം ശൗചാലയങ്ങളും, കുടിവെള്ള പദ്ധതിയും, സ്‌മാര്‍ട്ട് ക്ളാസ് റൂമുകളും ഒരുക്കിയത്. ഒപ്പം തന്നെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി 500 ഓളം നിരാലംബരായ അമ്മമാര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യ വിതരണവും നടത്തി. സുരേഷ് റെയ്നയും ഭാര്യയായ പ്രിയങ്കയും ചേര്‍ന്നാണ് സന്നദ്ധസംഘടനയായ ഗ്രാസ്യ ഫൗണ്ടേഷന്‍ നടത്തുന്നത്.
Read also : കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നയം; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി