തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും രാജിവെക്കാനൊരുങ്ങി കെപി അനിൽ കുമാർ. അച്ചടക്ക നടപടി പിൻവലിക്കാത്തതിലെ അതൃപ്‌തിയാണ് രാജിയിലേക്ക് നീങ്ങുന്നത്. അനിൽ നൽകിയ വിശദീകരണത്തിൽ നേതൃത്വത്തിന് തൃപ്‌തി ഉണ്ടായിരുന്നില്ല.
ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമർശനമാണ് കെപി അനിൽ കുമാർ ഉയർത്തിയത്. ചാനൽ ചർച്ചക്കിടെയാണ് പട്ടികക്കും നേതാക്കൾക്കും എതിരെ അനിൽ കുമാർ രൂക്ഷ വിമർശനം നടത്തിയത്. പുറത്തുവന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണെന്നും ഇത് പുന:പരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിന്റെ ഭാവി ഇല്ലാതാകും എന്നുമായിരുന്നു അനിൽ കുമാറിന്റെ വിമർശനം.
‘പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഗ്രൂപ്പില്ലാത്ത ഒരാളെ കാണിക്കാൻ പറ്റുമോ. ഇവരെല്ലാം പറയുന്നത് കള്ളമാണ്. സത്യസന്ധതയോ ആത്‌മാർഥതയോ ഇല്ല. ഡിസിസി പ്രസിഡണ്ടുമാരെ വെക്കുമ്പോൾ മാനദണ്ഡം വേണം. ഇഷ്‌ടക്കാരെ ഇഷ്‌ടം പോലെ വെക്കുന്ന അവസ്‌ഥയാണ് നിലവിലുള്ളത്’, എന്നായിരുന്നു അനിൽ കുമാർ പറഞ്ഞത്.
ഇതിന് പിന്നാലെയാണ് കെപിസിസി നേതൃത്വം അനിലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നോട്ടീസിന് മറുപടി നൽകിയെങ്കിലും നേതൃത്വത്തിന് തൃപ്‌തി ഉണ്ടായിരുന്നില്ല. സസ്‌പെൻഷൻ നടപടി പിൻവലിക്കാത്തതിലെ അതൃപ്‌തിയാണ് രാജിയിലേക്ക് നീങ്ങുന്നതെന്നാണ് വിവരം.
Most Read: മഞ്ചേശ്വരം കോഴക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ സുരേന്ദ്രന് നോട്ടീസ് നൽകും