കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകും. സുരേന്ദ്രന്റെ സൗകര്യം കൂടി പരിഗണിച്ചാവും ചോദ്യം ചെയ്യലിന് ഹാജരാവാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകുക.
നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിഎസ്‌പി സ്‌ഥാനാർഥിയുടെ പത്രിക പിൻവലിക്കാൻ രണ്ടര ലക്ഷം രൂപ കോഴ നൽകിയ കേസിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് ഈ ആഴ്‌ച തന്നെ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകുമെന്നാണ് സൂചന.
ബിഎസ്‌പി സ്‌ഥാനാർഥി കെ സുന്ദരയുടെ വെളിപ്പെടുത്തലിനെ തുടർന്ന് കാസർഗോഡ് ചീഫ് ജുഡീജ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. ബദിയടുക്ക പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.
മാർച്ച് 22ന് കാസർഗോഡ് താളിപ്പടുപ്പിൽ കെ സുരേന്ദ്രൻ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ വെച്ചാണ് പത്രിക പിൻവലിപ്പിക്കാനുള്ള അപേക്ഷ തയ്യാറാക്കിയത്. കാഞ്ഞങ്ങാട് മുൻസിഫ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ, സുന്ദരയും അമ്മയും ബന്ധുക്കളും പോലീസിൽ നൽകിയ മൊഴി ആവർത്തിച്ചിരുന്നു.
കേസിൽ സാക്ഷി മൊഴികൾക്ക് പുറമെ ബിജെപി മുൻ ജില്ലാ പ്രസിഡണ്ടുമാരായ കെ ബാലകൃഷ്‌ണ ഷെട്ടി, സുരേഷ്‌കുമാർ ഷെട്ടി, യുവമോർച്ച മുൻ സംസ്‌ഥാന ട്രഷറർ സുനിൽ നായിക്, ബിജെപി നേതാക്കളായ സുരേഷ് നായിക്, കെ മണികണ്‌ഠ റൈ, മുളരീധര യാദവ് എന്നിവരെ അന്വേഷണ സംഘം ഇത് വരെ ചോദ്യം ചെയ്‌തിട്ടുണ്ട്.
Must Read: 22.60 കോടി കടന്ന് ലോകത്തെ കോവിഡ് ബാധിതര്‍; 46.51 ലക്ഷം മരണം