ന്യൂഡെൽഹി: രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ 12 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ നൽകിയ സംഭവത്തിൽ ശക്‌തമായ പ്രതിഷേധം തുടരാൻ പ്രതിപക്ഷത്തിന്റെ തീരുമാനം. നടപടിക്ക് എതിരെ ഇന്നും പാർലമെന്റിൽ പ്രതിപക്ഷം ശക്‌തമായി പ്രതിഷേധിക്കും. വിലക്കയറ്റം, താങ്ങുവില സംരക്ഷണ നിയമം എന്നിവ ഇരുസഭകളിലും ഉന്നയിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. എളമരം കരീം, ബിനോയ് വിശ്വം ഉൾപ്പടെ 12 പേരെ സസ്‌പെൻഡ് ചെയ്‌ത നടപടി ചര്‍ച്ച ചെയ്യാൻ പ്രതിപക്ഷ യോഗവും ഇന്ന് ചേരും.
കഴിഞ്ഞ സഭാ സമ്മേളനത്തില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരിലാണ് ഇടത് എംപിമാരായ ബിനോയ് വിശ്വം, എളമരം കരീം എന്നിവര്‍ അടക്കമുള്ള 12 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ നൽകിയത്. സഭയുടെ അന്തസ് ഇല്ലാതാക്കുന്ന രീതിയില്‍ പെരുമാറി എന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെയാണ് നടപടി നിലവിലുണ്ടാവുക. കോണ്‍ഗ്രസ് എംപിമാരായ ഫൂലോ ദേവി നേതാം, ഛായ വര്‍മ, റിപുണ്‍ ബോറ, രാജമണി പട്ടേല്‍, സയ്യിദ് നസീര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിംഗ്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡോല സെന്‍, ശാന്ത ഛേത്രി, ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി എന്നിവരാണ് സസ്‌പെന്‍ഷന്‍ നേരിട്ട മറ്റ് എംപിമാര്‍.
മാപ്പ് പറഞ്ഞാൽ സസ്‌പെൻഷൻ പിൻവലിക്കാമെന്ന കേന്ദ്ര നിലപാട് ബിനോയ് വിശ്വം എംപി തള്ളിയിരുന്നു. പാർലമെന്റിനെയും ജനാധിപത്യത്തെയും ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള സർക്കാർ നടപടിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നാണ് നടപടിയോട് ബിനോയ് വിശ്വം പ്രതികരിച്ചത്. ജനവികാരത്തെ മാനിക്കാത്ത സർക്കാർ കർഷകരോട് മാപ്പ് പറഞ്ഞതുപോലെ നാളെ ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
Most Read: സർക്കാരിന് ബുദ്ധി ഉദിക്കാൻ തിരഞ്ഞെടുപ്പ് വേണ്ടിവന്നു; ഖാര്‍ഗെ