കൊൽക്കത്ത: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിന് തിരിച്ചടി. തൃണമൂലുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്ന പശ്‌ചിമ ബംഗാളിലെ മുതിർന്ന മന്ത്രി സുവേന്ദു അധികാരി സ്‌ഥാനം രാജിവെച്ചു. മുഖ്യമന്ത്രി മമത ബാനർജിക്ക് ഇന്ന് രാവിലെയാണ് രാജിക്കത്ത് നൽകിയത്. കത്തിന്റെ ഒരു പകർപ്പ് ഗവർണർ ജഗദീപ് ധൻകറിന് സമർപ്പിക്കുകയും ചെയ്‌തു.
ഗതാഗത, ജലസേചന വകുപ്പ് മന്ത്രിയായ സുവേന്ദു അധികാരി മന്ത്രി സ്‌ഥാനം ഒഴിഞ്ഞെങ്കിലും നിയമസഭയിൽ നിന്ന് രാജി വെച്ചിട്ടില്ലാത്തതിനാൽ തൃണമൂൽ എംഎൽഎയായി തുടരും. എങ്കിലും, അദ്ദേഹത്തിന്റെ രാജി പാർട്ടിയിൽ നിന്ന് പുറത്ത് പോകുന്നതിന് മുന്നോടിയാകാം എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മൂന്ന് മാസങ്ങളായി തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു അധികാരി. പാർട്ടി, മന്ത്രിസഭാ യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല. സ്വന്തം നിലക്ക് റാലികൾ നടത്തുകയും അനുയായികളെ സംഘടിപ്പിക്കുകയും ചെയ്‌തിരുന്നു. അദ്ദേഹം നടത്തിയ നിരവധി റാലികളിൽ തൃണമൂൽ പതാകകളോ ബാനറുകളോ മുഖ്യമന്ത്രിയുടെ ചിത്രങ്ങളോ ഉണ്ടായിരുന്നില്ല.
ഇക്കാര്യങ്ങളെ കുറിച്ച് പരസ്യമായി വെളിപ്പെടുത്തൽ നടത്തിയിട്ടില്ലെങ്കിലും മമത ബാനർജിയുടെ മരുമകനും ലോക്‌സഭാ എംപിയുമായ അഭിഷേക് ബാനർജിക്ക് പാർട്ടി നൽകുന്ന പ്രാധാന്യത്തിൽ അദ്ദേഹത്തിന് അതൃപ്‌തിയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. 2011ൽ അധികാരിയെ മാറ്റിയാണ് അഭിഷേക് ബാനർജിയെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കിയത്. തൃണമൂൽ നേതൃത്വം നിരന്തരം അദ്ദേഹത്തെ അവഗണിക്കുന്നു എന്ന പരാതിയും ശക്‌തമായിരുന്നു.
സുവേന്ദു അധികാരി തൃണമൂലിൽ നിന്ന് പുറത്ത് പോകുന്നത് പാർട്ടിക്ക് കനത്ത നഷ്‌ടം ഉണ്ടാക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നത്. അദ്ദേഹത്തിന്റെ പിതാവ് തൃണമൂൽ കോൺഗ്രസ് എംഎൽഎയാണ്. അധികാരി പാർട്ടി വിടുകയാണെങ്കിൽ ഒപ്പം പിതാവും സഹോദരങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
2007-08ൽ നന്ദിഗ്രാമിനെ ഇടതുപക്ഷത്ത് മാറ്റി ത്രിമൂലിന്റെ ശക്‌തി കേന്ദ്രമാക്കിയതിന് പിന്നിലെ പ്രധാനിയാണ് സുവേന്ദു അധികാരി. വിപുലമായ സംഘടനാ ശൃഖലയാണ് അദ്ദേഹത്തിനുള്ളത്. അധികാരി പാർട്ടി വിടുകയാണെങ്കിൽ കൂടുതൽ നേതാക്കളെ സമാനമായ തീരുമാനത്തിന് പ്രേരിപ്പിക്കുമെന്നും വിലയിരുത്തുന്നു.
Also Read: എംസി കമറുദ്ദിൻ എംഎൽഎയെ ഏഴ് കേസുകളില്‍ കൂടി അറസ്‌റ്റ് ചെയ്‌തു
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അധികാരി ബിജെപിയിൽ ചേർന്നേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ‘ഞാൻ അധികാരിയോട് സംസാരിച്ചിട്ടില്ല, എങ്കിലും ബിജെപിയിൽ ചേരാൻ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. അദ്ദേഹം ഒരു പോരാളിയാണ്. പാർട്ടിയിൽ അദ്ദേഹത്തിന് പൂർണ ബഹുമാനം കിട്ടും’- ബിജെപി സംസ്‌ഥാന യൂണിറ്റ് മേധാവി ദിലീപ് ഘോഷ് പറഞ്ഞു. തൃണമൂലിന്റെ അവസാനത്തിലേക്കുള്ള തുടക്കമാണ് അധികാരിയുടെ രാജിയെന്നും വൈകാതെ പാർട്ടി ഇല്ലാതാകുമെന്നും ദിലീപ് കൂട്ടിച്ചേർത്തു.
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടിരിക്കുന്ന ബിജെപിക്ക് അധികാരിയുടെ വരവ് വലിയൊരു മുതൽക്കൂട്ടാണ്. തൃണമൂലിന്റെ മികച്ച നേതാവാണ് സുവേന്ദു അധികാരി. 2009ലും 2014ലും എംപിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ 2015ലാണ് മന്ത്രിസ്‌ഥാനത്തേക്ക് കൊണ്ടുവന്നത്.
National News: അടിപതറാതെ മുന്നോട്ട്; കർഷകർക്ക് ഡെൽഹിയിൽ പ്രവേശിക്കാൻ അനുമതി